HomeKeralaസര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്

സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധം ഫലം കണ്ടില്ലെന്ന് കോണ്‍ഗ്രസ്

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാനത്ത് അപകടകരമായ കൊവിഡ് വ്യാപനമാണ് നിലനില്‍ക്കുന്നതെന്നും വീണിടം വിഷ്ണു ലോകമാക്കുന്ന പരിപാടിയാണ് സര്‍ക്കാരിന്റേതുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്നത് ഡിലൈ ദ പീക്ക് അല്ലെന്നും മറിച്ച് ഡിനൈ ദ ടെസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ആരോഗ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണെന്ന് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ വ്യക്തത കൈവന്നിട്ടില്ലെന്നും രാജ്യത്തെ പകുതി കൊവിഡ് രോഗികള്‍ കേരളത്തിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോള്‍ കേരളത്തിലേത് പതിനൊന്നിനു മുകളിലാണെന്ന് ഓര്‍ക്കണമെന്നും മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. അതുപോലെ ആര്‍ടിപിസിആര്‍ മറ്റിടങ്ങളില്‍ കൂടുതലാകുമ്പോള്‍ സര്‍ക്കാര്‍ ഇപ്പോഴും ആശ്രയിക്കുന്നത് ആന്റിജന്‍ പരിശോധനകളാണെന്നത് സ്ഥിതി വഷളാക്കുന്നു. ആന്റിജന്‍ പരിശോധനയുടെ ഫലപ്രാപ്തി 50 ശതമാനം മാത്രമാണ്. കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിച്ചെങ്കിലും ടെസ്റ്റിങ് കൂട്ടുന്നതില്‍ പരാജയപ്പെട്ടതായും പിസി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

Most Popular

Recent Comments