HomeKeralaസ്ഥാനാർഥി നിർണയം കീറാമുട്ടിയായി മുന്നണികൾ

സ്ഥാനാർഥി നിർണയം കീറാമുട്ടിയായി മുന്നണികൾ

നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങള്‍ ശക്തമാകുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയം മുന്നണികള്‍ക്ക് കീറാമുട്ടിയാകുന്നു. മൂന്ന് മുന്നണികള്‍ക്കും ഇക്കുറി ജീവന്മരണ പോരാട്ടമാണ് എന്നതാണ് കൂട്ടിക്കിഴിക്കലുകളില്‍ തൃപ്തി വരാത്ത സാഹചര്യം സംജാതമാക്കുന്നത്. ഇന്ന് ഇടതുമുന്നണിയെ കുറിച്ച്

പൊതുവേ നേരത്തേ സ്ഥാനാര്‍ഥി നിര്‍ണയം നടത്തി രാഷ്ട്രീയ ഗോദയില്‍ ആദ്യം ഇറങ്ങാണ് എല്‍ഡിഎഫാണ്. ഇക്കുറിയും അതിന് മാറ്റം ഉണ്ടാവില്ലെങ്കിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഭരണത്തുടര്‍ച്ച എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ ചെറിയ അശ്രദ്ധ പോലും ഇല്ലെന്ന് മുന്നണിക്കും സിപിഎമ്മിനും ഉറപ്പാക്കണം. ഈ ഉറപ്പിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നേയുണ്ടായ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്ക് തെല്ല് ശമനം ഉണ്ടെങ്കിലും പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായാല്‍ വീണ്ടും ഉയര്‍ന്ന് വന്നേക്കാം എന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം ഉണ്ടായത് നല്‍കിയ അത്മവിശ്വാസം കൈമുതലാക്കിയാണ് ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്നത്. എന്നാല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയ ചരിത്രവും മുന്നിലുണ്ട്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച ഇടതുമുന്നണി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു.

അതിനാല്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയം തന്നെയാകും യോഗ്യതയാവുക. ഇതിന് ജാതി, മതം തുടങ്ങിയ സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകും. ഈഴവ ബെല്‍റ്റില്‍ ഈഴവ സ്ഥാനാര്‍ഥി , മുസ്ലീം ബെല്‍റ്റില്‍ മുസ്ലീം …തുടങ്ങിയ ഉത്തരം ശക്തമായി ഇക്കുറിയും ഉണ്ടാകും,. എന്നാലും മതനിരപേക്ഷ മുഖം നല്‍കാന്‍ പറ്റിയ സ്ഥാനാര്‍ഥികളാകും കണ്ടെത്തുക. ജാതിയുടെ ആനുകൂല്യത്തിനൊപ്പം ആദര്‍ശം പറഞ്ഞ് നില്‍ക്കാനും പറ്റണം.

മറ്റ് കക്ഷികളില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നവരെ സ്ഥാനാര്‍ഥിയാക്കുന്നതിലും ചര്‍ച്ച പുരോഗമിക്കുകയാണ്. മുന്നണിയില്‍ പുതുതായി എത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കാര്യത്തിലും കൃത്യമായ തീരുമാനമുണ്ടാകണം. ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനം ഇക്കുറി പ്രശ്‌നമാകും. പ്രത്യേകിച്ചും ജോസ് കെ മാണി – എന്‍സിപി തര്‍ക്കം ഗുരുതരമായ സാഹചര്യത്തില്‍. സിപിഐയെ മെരുക്കുന്നതും വിഷയമാണ്. പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ നിലവിലെ കക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ട്. ഇത് പ്രശ്‌നം സങ്കീര്‍ണമാക്കും.

യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റ് എന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ പരീക്ഷണം ഇക്കുറിയും നിലനിര്‍ത്താനായില്ലെങ്കില്‍ കപട ആദര്‍ശം എന്ന പഴി കേള്‍ക്കേണ്ടി വരും. മുതുര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും അത്ര എളുപ്പമാവില്ല, പ്രത്യേകിച്ചും ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന സാഹചര്യത്തില്‍.

(നാളെ യുഡിഎഫ്)

Most Popular

Recent Comments