സ്പീക്കര്‍ക്ക് എതിരായ പ്രമേയം സഭ തള്ളി

0

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിൻ്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ വോട്ടിങ് ഇല്ലാതെ പ്രമേയം തള്ളുകയായിരുന്നു. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പ്രമേയം ചര്‍ച്ച ചെയ്തതില്‍ അഭിമാനമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കി. വേണമെങ്കില്‍ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തുതയില്ല. പത്രങ്ങളിലെ കഥകളോട് പ്രതികരിക്കാനില്ല. കെഎസ്യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ പ്രതിപക്ഷം പ്രതികരിക്കുന്നു. സര്‍ക്കാരിനെ അടിക്കാന്‍ കഴിയാത്തതിനാല്‍ സ്പീക്കര്‍ക്ക് എതിരെ തിരിയുന്നു. സ്പീക്കറുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളമായി. നോട്ടീസിന് പിന്നാലെ എം ഉമ്മറിന് സീറ്റ് പോയെന്നും സ്പീക്കര്‍ അറിയിച്ചു.

അതെസമയം നിയമസഭക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പൊലീസ്  ജലപീരങ്കി പ്രയോഗിച്ചു.