കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് ഐഎസ്ഒ അംഗീകാരം

0

പൊതുജന സൗഹൃദ പോലീസിംഗ് പ്രാവര്‍ത്തികമാക്കിയ കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് ഐഎസ്ഒ അംഗീകാരം. പോലീസ് സ്‌റ്റേഷനില്‍ നടപ്പിലാക്കിയ ആധുനിക ശിശുസൗഹൃദ സംവിധാനങ്ങളും മറ്റ് ജനമൈത്രി പ്രവര്‍ത്തനങ്ങളുമാണ് സ്റ്റേഷനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.

കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഐഎസ്ഒ പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്‌കാരം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉത്തരമേഖല ഐ.ജി അശോക് യാദവിന് കൈമാറി.

2011ല്‍ കേരളത്തില്‍ ആദ്യമായി ഒരു പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിച്ചതും കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനായിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് കുട്ടികളെ സംരംക്ഷിക്കുന്നതിനായി നടപ്പിലാക്കിയ ‘ചിരി പദ്ധതി’ പരമാവധി കുട്ടികളിലേക്കെത്തിക്കുന്നതിനും ടൗണ്‍ പോലീസ് അതീവ പ്രാധാന്യമാണ് നല്‍കിയത്. കൂടാതെ ഒമ്പത്, പത്ത് ക്ലാസുകളില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കായി പോലീസ് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതി പ്രകാരം പങ്കെടുത്ത 62 കുട്ടികളില്‍ 58 പേര്‍ വിജയിച്ചത് വലിയ നേട്ടമായി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ എടുത്ത കര്‍ശന നടപടികള്‍, കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളിലെ കൃത്യമായ നിലപാടുകള്‍, ലഹരിക്ക് അടിപ്പെടുന്ന കുട്ടികളെ കണ്ടെത്തി മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമം എന്നിവ അംഗീകാരം ലഭിക്കുന്നതിന് സഹായകമായി. കളിയിടം എന്ന പേരില്‍ പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് തന്നെ കളിസ്ഥലവും ലൈബ്രറിയും ഈ പോലീസ് മാമന്‍മാര്‍ കുട്ടികള്‍ക്കായി നിര്‍മിച്ചിച്ചുണ്ട്. പൊതുജന പങ്കാളിത്തത്തോടെ നടത്തിയ ജനമൈത്രി പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞ 736 പേരെയാണ് ഈ പോലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് ജില്ലാ ഭരണകൂടത്തിന്‌റെ സഹായത്തോടെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. യാതൊരുവിധ ക്രമസമാധാന പ്രശനങ്ങളും ഉണ്ടാകാതെ 44,800 അതിഥി തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം സ്വന്തം നാട്ടിലേക്ക് അയച്ചതിന് ജില്ലാ ഭരകൂടത്തിന്റെ പ്രത്യേക അനുമോധനവും ഇവര്‍ക്ക് ലഭിച്ചിരുന്നു.