അമേരിക്ക പിന്‍വാങ്ങുന്നു

0

ഒട്ടേറെ ആരോപണങ്ങള്‍ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംഘടനയുമായി അമേരിക്കയുടെ അഭിപ്രായ വ്യത്യാസം കൂടിയിരുന്നു. ഇതിന്റെ തുര്‍ച്ചയായാണ് പിന്മാറ്റം.

ലോകാരോഗ്യ സംഘടന ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു എന്നതാണ് അമേരിക്കയുടെ പ്രധാന ആരോപണം. കോവിഡ് വൈറസ് തടയാന്‍ ഫലപ്രദമായ നടപടി എടുത്തില്ല എന്നതു മാത്രമല്ല, ചൈനയുടെ കുറ്റം മറച്ചുവെക്കാനും ശ്രമിച്ചു. കോവിഡ് ചൈനയില്‍ നിന്ന് വ്യാപിച്ചിട്ടും അതിനെതിരെ മുന്‍കരുതല്‍ എടുക്കുന്നതിലും വീഴ്ച പറ്റി തുടങ്ങിയ ആരോപണങ്ങളും അമേരിക്ക ഉയര്‍ത്തി.

ലോകാരോഗ്യ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ഫണ്ട് നല്‍കുന്നതില്‍ കുറവ് വരുത്തിയാണ് അമേരിക്ക ആദ്യം പ്രതികരിച്ചത്. സംഘടനക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്നത് അമേരിക്കയാണ്. അതുകൊണ്ട് തന്നെ അമേരിക്ക ഫണ്ടില്‍ കുറവ് വരുത്തിയതോടെ ലോകാരോഗ്യ സംഘടനയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലായി. ഇതിന് ബദലായി ചൈന തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചെങ്കിലും അതൊന്നും പ്രശ്‌ന പരിഹാരത്തിന് മതിയാവില്ല.

ഇപ്പോള്‍ അമേരിക്കയുടെ പിന്മാറ്റം കൂടിയാവുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പ്രതാപകാലം അസ്തമിക്കുകയാണോ എന്നാണ് നിരീക്ഷകര്‍ ചിന്തിക്കുന്നത്. അമേരിക്കയുടെ പിന്നാലെ മറ്റ് രാജ്യങ്ങളും ഈ വഴി തുടര്‍ന്നാല്‍ സംഘടന തന്നെ ഇല്ലാതാവും. എന്നാല്‍ ഇത് ലോകത്തിന് വലിയ നഷ്ടം തന്നയൊകും നല്‍കുക. ചൈനീസ് ആഭിമുഖ്യമുള്ള നിലപാടുകള്‍ തിരുത്തി ലോക നന്മക്കായി ലോകാരോഗ്യ സംഘടന ഇനിയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.