വീണ്ടും അഴിമതി ആരോപണം

0

സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം. ഇ-മൊബിലിറ്റി പദ്ധതി എന്ന പേരില്‍ 300 ഇലക്ട്രിസിറ്റി ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സെബി രണ്ടു വര്‍ഷത്തേക്ക് നിരോധിച്ച കമ്പനിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍. സത്യം കുംഭകോണത്തില്‍ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. റീബില്‍ഡ് കേരള കണ്‍സള്‍ട്ടന്‍സി കരാര്‍ കെപിഎംജിക്ക് നല്‍കിയതിലും അഴിമതി ഉണ്ടെന്നതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കരാര്‍ ഏതെങ്കിലും കമ്പനിക്ക് പ്രത്യേകമായി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഫയല്‍ നോക്കിയാലെ പറയാനാകൂ. പദ്ധതി സര്‍ക്കാര്‍ ഉന്നയിച്ചതാണ്.

ഫയലുകള്‍ പഠിച്ച ശേഷം പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയാം. മന്ത്രി എന്ന നിലയില്‍ താന്‍ ഒരു കമ്പനിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഇങ്ങനെയൊരു കാര്യത്തില്‍ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.