സ്പ്രിങ്ക്‌ളര്‍ കരാറിന്റെ എല്ലാ രേഖകളും സര്‍ക്കാര്‍ പുറത്തുവിട്ടു. മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ 24 വരെയാണ് കരാര്‍ കാലാവധി. എന്നാല്‍ പുറത്തുവിട്ടത് തട്ടിക്കൂട്ട് രേഖകള്‍ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഏപ്രില്‍ 10നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കരാറിനെതിരെ ആരോപണമുന്നയിച്ചത്. ഇതിന് ശേഷം ഏപ്രില്‍ 11, 12 തിയതികളില്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയും ഐടി സെക്രട്ടറിയുമായി നടത്തിയ കത്തിടപാടുകളും സര്‍ക്കാര്‍ പുറത്തുവിട്ടു. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് വിശദീകരണം. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും വിവരങ്ങളുടെ സമ്പൂര്‍ണ അവകാശം സര്‍ക്കാരിനാണെന്നും കരാറില്‍ പറയുന്നതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത്തരം ഉറപ്പുകളെല്ലാം പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങള്‍ക്ക് ശേഷം നടത്തിയ കത്തിടപാടുകളിലാണ് എന്നതാണ് സത്യം.
എന്നാല്‍ കരാറുമായുള്ള ദുരൂഹത മാറിയില്ലെന്ന് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ഇ മെയില്‍ സന്തേശങ്ങള്‍ മാത്രം. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കളവെന്ന് തെളിഞ്ഞു. കമ്പനിക്കെതിരെ ഇന്ത്യയില്‍ നടപടി പറ്റില്ല. ഇത് കേരളത്തോടുള്ള വെല്ലുവിളി. സേവനം സൗജന്യമാണെന്ന പിണറായിയുടെ വാദം തെറ്റ്. പ്രതിഫലം പിന്നീടെന്നാണ് പറയുന്നത്.
ഡാറ്റ തട്ടിപ്പ് കേസിലെ പ്രതിയാണ് സ്പ്രിങ്ക്‌ളര്‍. രണ്ടുവര്‍ഷമായി കമ്പനിക്കെതിരെ കേസ് നടത്തുകയാണ്. മന്ത്രിമാര്‍ക്കോ വകുപ്പ് അധികാരികള്‍ക്കോ കരാറിനെ കുറിച്ച് അറിയില്ല. വിവരങ്ങള്‍ പോകുന്നത് ഇപ്പോഴും കമ്പനിയുടെ സെര്‍വറിലേക്ക് തന്നെയാണ്. സര്‍ക്കാര്‍ പുറത്തുവിട്ട രേഖ തട്ടിക്കൂട്ടാണ്.കരാറിന് നിയമവകുപ്പിന്റെ അനുമതിയില്ല. 10ന് താന്‍ ആരോപണം ഉന്നയിച്ച ശേഷമാണ് കമ്പനി ചില ഉറപ്പുകള്‍ നല്‍കാന്‍ ഇമെയിലിലൂടെ തയ്യാറായത്. ഇല്ലെങ്കില്‍ ഇതും ഉണ്ടാകില്ല.
ഇത് ഗുരുതര അഴിമതിയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്നറിയണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.