ഇത്തവണ പുലിക്കളി പൊരിക്കും,  മുന്നൊരുക്കങ്ങളിലേക്ക് കടന്ന് മടകള്‍

0

27ന് കോര്‍പറേഷനില്‍ യോഗം

തൃശൂര്‍: ഇക്കുറി എന്തായാലും മുന്‍വര്‍ഷങ്ങളേക്കാള്‍ പുലിക്കളി പൊരിക്കും. പുതിയ ടീമുകളും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമെത്തുന്ന ടീമുകളും പഴയ ടീമുകളുമെല്ലാം ചേര്‍ന്ന് നാലോണ നാളില്‍ പൂരനഗരിയെ പുലിനഗരിയാക്കി മാറ്റും.

പുലിക്കളിക്കിറങ്ങുന്ന തട്ടകങ്ങളിലെല്ലാം മുന്നൊരുക്കങ്ങളാരംഭിച്ചു കഴിഞ്ഞു. എല്ലാ ടീമുകളും നഗരത്തിലും സമീപത്തും അതാത് ദേശങ്ങളിലും തങ്ങളുടെ വരവറിയിച്ചു കൊണ്ട് വലിയ ഫെള്ക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
27ന് പുലിക്കളിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൃശൂര്‍ കോര്‍പറേഷനും യോഗം വിളിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്കു ശേഷം പുലിച്ചുവടുകളുമായി ശക്തന്റെ തട്ടകത്തിലേക്ക് ഇക്കുറി പല ടീമുകളും എത്തുന്നുണ്ട്.
കുമ്മാട്ടി സംഘങ്ങളും തങ്ങളുടെ സാന്നിധ്യമറിയിച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നാലോണ നാളായ സെപ്റ്റംബര്‍ 18നാണ് ഇത്തവണ പുലിക്കളി. പുലിക്കളിക്ക് ടീമുകള്‍ കുറയുന്നുവെന്ന ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇത്തവണ കൂടുതല്‍ ടീമുകള്‍ ചുവടുവെക്കാനൊരുങ്ങുന്നത്.