മലയോര ജനതയുടെ കണ്ണീരൊപ്പുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഇവിടുത്തെ ജനപ്രതിനിധികളും വന്‍ പരാജയമാണെന്ന് പാലക്കാട് ലോകസഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. മലയോര പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായിട്ടും മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത സമീപനമാണ് അവര്‍ക്ക്. കരിമ്പ മണ്ഡലത്തിലെ കാഞ്ഞിരം ടൗണില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു അദ്ദേഹം.
മലയോര മക്കളുടേയും കര്‍ഷകരുടേയും വോട്ട് മാത്രമാണ് സംസ്ഥാനത്തെ ഇടതു വലതു രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്. എന്നാല്‍ പാവപ്പെട്ട അവര്‍ക്കായി യാതൊന്നും ചെയ്യാതെ വഞ്ചിക്കുകയാണ്. എന്നാല്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.
പാലക്കാട് തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ലഭിക്കും. പാലക്കാട് എന്‍ഡിഎ എംപി ഉണ്ടാകാന്‍ വരുന്ന തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം എന്നും സി കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു.
രാവിലെ കരിമ്പ മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിൻ്റെ പര്യടനം. കാരാക്കുറിശ്ശി പഞ്ചായത്തിലെ ചുള്ളിശ്ശേരി ശ്രീ രാമ ക്ഷേത്രത്തിലും പള്ളിക്കുറുപ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും തൊഴുതാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. കാരാക്കുറിശ്ശിയില്‍ വഴിയോരങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനാര്‍ത്ഥിയെ കാണാനും സ്‌നേഹം പങ്കിടാനും എത്തി.
കാഞ്ഞിരപ്പുഴ മാരിയമ്മന്‍ കോവില്‍ ഉത്സവത്തിലും പങ്കെടുത്ത അദ്ദേഹം സമീപത്തെ വീടുകളിലും മറ്റും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു. നിറഞ്ഞ ചിരിയോടെയും ഉത്സാഹത്തോടെയും അവരെല്ലാം പാലക്കാടിൻ്റെ സി കെയെ വരവേറ്റു.
കാഞ്ഞിരം ടൗണില്‍ നടത്തിയ പര്യടനം ജനങ്ങള്‍ മാറിച്ചിന്തിക്കുന്നതിൻ്റെ തെളിവ് കൂടിയായി. മറ്റ് രാഷ്ട്രീയ പാര്‍ടികളിലും യൂണിയനുകളിലും പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ കൃഷ്ണകുമാറിന് ഹസ്തദാനം നടത്താനും പിന്തുണ പറയാനും തയ്യാറായി. സി കൃഷ്ണകുമാര്‍ ഇന്ന് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തുന്നു എന്ന് അറിഞ്ഞതു മുതല്‍ കാത്തു നിന്നവരും അവരിലുണ്ടായിരുന്നു.
ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കയറി വോട്ട് തേടി. ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍, മീന്‍-പച്ചക്കറി-ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍.. എല്ലായിടത്തും എത്തി.
തുടര്‍ന്ന് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഓഫീസില്‍ കയറി. അവിടെ അപേക്ഷകളുമായി നിന്നിരുന്നവര്‍ സി കൃഷ്ണകുമാറിനോട് പരാതികള്‍ പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ട അദ്ദേഹം തന്നാല്‍ കഴിയാവുന്നത് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ പുഞ്ചിരിയോടെയുള്ള വാക്കുകളില്‍ അവര്‍ക്ക് ചെറിയ ആശ്വാസം. ഇതാണ് പാലക്കാട്ടെ ജനങ്ങളുടെ സികെ. അവര്‍ക്കറിയാം ശ്രമിക്കാം എന്ന് സികെ പറഞ്ഞാല്‍ ചെയ്തിരിക്കും എന്ന്.
പിന്നാലെ ഹോമിയോ, ആയുര്‍വേദ ആശുപത്രികളില്‍ കയറി. കൃഷിഭവനിലായിരുന്നു അടുത്ത സന്ദര്‍ശനം. തുടര്‍ന്ന് തച്ചമ്പാറയിലേക്ക്. അവിടെയും വോട്ട് അഭ്യര്‍ത്ഥന. തുടര്‍ന്ന് കാളിയോട് പാറേക്കാട്ടില്‍ 66ാം ബുത്തില്‍ സന്തോഷ്‌കമാറിൻ്റെ വീട്ടില്‍ ചെറിയ കുടുംബയോഗം. സി കൃഷ്ണകുമാര്‍ എത്തിയതറിഞ്ഞ് അവിടേക്കും ആളുകള്‍ കൂട്ടമായി എത്തിയിരുന്നു.
ഉച്ചക്ക് ശേഷം ശ്രീകൃഷ്ണപുരം മണ്ഡലത്തിലായിരുന്നു പര്യടനം. ഇതിനിടയില്‍ ഉമ്മനഴിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുലാപ്പറ്റ, എലമ്പുലാശ്ശേരി മേഖലകളില്‍ പര്യടനം നടത്തി. കടകളിലും വീടുകളിലും ഓഫീസുകളിലും ബസ് സ്റ്റോപ്പുകളിലും ഓട്ടോ സ്റ്റാന്റിലും സ്ഥാനാര്‍ത്ഥി എത്തി. എല്ലാവര്‍ക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച്. നിറ ചിരിയോടെ ജനങ്ങളും സി കൃഷ്ണകുമാറിനെ ഏറ്റെടുക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയുടെ പാലക്കാട്ടെ വക്താവായി.
ശ്രീകൃഷ്ണപുരത്തായിരുന്നു അടുത്ത പര്യടനം. സി കൃഷ്ണകുമാര്‍ നയിച്ച മണ്ഡലം തല ഉപയാത്ര തുടങ്ങിയതും ശ്രീകൃഷ്ണപുരത്തായിരുന്നു. ഉപയാത്ര എത്രമാത്രം ജനങ്ങള്‍ ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതായിരുന്നു ഇവിടുത്തെ ഓരോ പ്രദേശത്തേയും ആള്‍ക്കൂട്ടം.
ടൗണുകളില്‍, കടകളില്‍, വ്യാപാര സ്ഥാപനങ്ങളില്‍, വീടുകളില്‍, ബസ്, ഓട്ടോ, ടാക്‌സി സ്റ്റാന്റുകളില്‍.. എല്ലായിടത്തും വലിയ സ്വീകാര്യത. ഒരു പരിചയപ്പെടലിൻ്റെ യും സൗഹൃദം പുതുക്കലിൻ്റെയും ആവശ്യകത ഇല്ലാത്ത അടുപ്പം. വ്യക്തിബന്ധങ്ങള്‍ക്ക് അത്രമേല്‍ വിലകല്‍പ്പിക്കുന്ന സി കൃഷ്ണകുമാറിന് എല്ലാവരും തൻ്റെ ഹൃദയത്തില്‍ ഇടമുള്ള പ്രിയപ്പെട്ടവര്‍.
ഇക്കുറി ചരിത്രം വഴിമാറും.. മോദിയുടെ ഗ്യാരണ്ടി പാലക്കാട് ഏറ്റെടുക്കും.. സി കൃഷ്ണകുമാറിലൂടെ.