മുസ്ലീം ഭീകരവാദികള്‍ പ്രതികളായ അഡ്വ. രഞ്ജിത്ത് കൊലപാതക കേസില്‍ വിധി ഇന്ന്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുക. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്നു അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍.
2021 ഡിസംബര്‍ 19നാണ് സംസ്ഥാനത്തെ ഞെട്ടിച്ച ആസൂത്രിത കൊലപാതകം നടന്നത്. ആലപ്പുഴ നഗരത്തില്‍ വെള്ളക്കിണറിലുള്ള വീട്ടില്‍ പുലര്‍ച്ചെ കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നിലിട്ടാണ് മുസ്ലീം ഭീകരരായ പോപ്പുലര്‍ ഫ്രണ്ടുകാരും എസ്ഡിപിഐക്കാരും ഈ അരും കൊല നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ആലപ്പുഴയില്‍ തുടര്‍ച്ചയായി നടന്ന കൊലപാതക പരമ്പരയിലാണ് രഞ്ജിത്ത് ശ്രീനിവാസന്‍ വധിക്കപ്പെടുന്നത്. മൂന്ന് തവണയായി ഗൂഡാലോചന നടത്തിയാണ് പ്രതികള്‍ കൃത്യം നടപ്പാക്കിയത് എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരെ കൊന്നതിന് തിരിച്ചടി കിട്ടുകയാണെങ്കില്‍ വധിക്കേണ്ടവരുടെ ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തയ്യാറാക്കി വച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടയാളാണ് അഡ്വ. രഞ്ജിത്ത്.
പ്രതികള്‍ക്കായി വക്കാലത്ത് എടുക്കാന്‍ ആലപ്പുഴയിലെ അഭിഭാഷകര്‍ തയ്യാറായിരുന്നില്ല. ഇതോടെ കേസിൻ്റെ വിചാരണ വൈകി. കേസ് ജില്ലക്ക് പുറത്തേക്ക് മാറ്റാനായി പ്രതികള്‍ സുപ്രീം കോടതി അടക്കമുള്ള മേല്‍ കോടതികളെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ശിക്ഷാ വിധി വരുന്ന സാഹചര്യത്തില്‍ മാവേലിക്കരയിലും ആലപ്പുഴ നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.