കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് പിടിയില്‍

0

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കൊടും ക്രിമിനല്‍ അറസ്റ്റില്‍. അധ്യാപകനായ ജോസഫ് മാസ്റ്ററുടെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദാണ് അറസ്റ്റിലായത്. എന്‍ഐഎ ആണ് കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

2010 ജൂലൈയിലാണ് കേരളത്തെ ഞെട്ടിച്ച ഭീകരവാദ ആക്രമണം നടന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിമാറ്റുകയായിരുന്നു. അതിന് ശേഷം 13 വര്‍ഷമായി ഒളിവിലായിരുന്നു സവാദ് എന്ന ഭീകരന്‍.

കേസില്‍ ഇയാള്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് കോടതി ശിക്ഷ വിധിച്ചിരുന്നു. ആറ് പ്രതികളിലെ മുഖ്യ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ആയിരുന്നു ശിക്ഷ. മറ്റുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും.

ഒന്നാം പ്രതിക്കായി എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വലിയ തുക ഇനാമും പ്രഖ്യാപിച്ചു. ഇതിനിടയിലാണ് അറസ്റ്റ്.