വ്യക്തികളെ വിശേഷിപ്പിക്കാന്‍ പ്രത്യേക നിഘണ്ടുവിലെ വാക്കുകള്‍ ഉപയോഗിക്കുന്ന ആളുകളിൽ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് കെസിബിസി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെയാണ് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചത്.
ഭരണഘടനാ ലംഘനം നടത്തിയതിന് മന്ത്രിസഭയില്‍ നിന്ന് പുറത്തായ ആളാണ് ഈ മന്ത്രി. പാര്‍ടി ക്ലാസുകളില്‍ നിന്നാണ് ഇവര്‍ക്ക് ഇത്തരം പദങ്ങള്‍ കിട്ടുന്നത്. മുമ്പ് മന്ത്രിയായിരുന്ന കെ ടി ജലീലും ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇരുവരും ഒരേ നിഘണ്ടുവാണോ ഉപയോഗിക്കുന്നത് എന്ന് സംശയമുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രി വിളിച്ച വിരുന്നിനാണ് ക്രൈസ്തവ ബിഷപ്പുമാര്‍ പങ്കെടുത്തത്. ആദ്യമായാണ് പ്രധാനമന്ത്രി ക്രിസ്മസ് ദിനത്തില്‍ ഇത്തരം വിരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യത്തിൻ്റെ വികസനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ക്രൈസ്തവരുടെ രാജ്യസ്‌നേഹത്തിൻ്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പങ്കെടുത്തത്. ഉന്നത സ്ഥാനത്തിരിക്കുന്നവർ അതിൻ്റെ മാന്യത കാണിക്കണം.
ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ച വിരുന്നില്‍ പങ്കെടുത്തത് കൊണ്ട് തങ്ങളുടെ രാഷ്ട്രീയം മാറുന്നു തുടങ്ങിയ പ്രചരിപ്പിക്കുന്നവര്‍ കുറച്ചു കൂടി മാന്യത കാണിക്കണം. ക്രൈസ്തവര്‍ ഏത് രാഷ്ട്രീയം സ്വീകരിക്കണം എന്നതിനെ കുറിച്ച് ഇത്തരക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി സജി ചെറിയാന്‍ ക്രൈസ്തവ ബിഷപ്പുമാരെ അധിക്ഷേപിച്ചത്.