കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളുമായി കര്‍ണാടകം. കോവിഡ് ബാധിതര്‍ നിര്‍ബന്ധമായും ഏഴ് ദിവസം വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നല്‍കി. മാസ്ക്ക് ധരിക്കുന്നതിലും നിർദേശമുണ്ട്.
കോവിഡ് ബാധിതര്‍ക്കും അവരുമായി അടുത്ത ബന്ധമുള്ളവരും ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗ സംശയമുളളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ ഉപ സമിതിയുടേതാണ് തീരുമാനങ്ങള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു ചെയര്‍മാനായി ഉന്നതതല കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ ചൊവാഴ്ച മാത്രം പുതുതായി 74 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 57 പേരും ബംഗളുരു നഗരത്തില്‍ നിന്നാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ബംഗളുരു നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
നവവത്സര ആഘോഷങ്ങളില്‍ ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നഗരത്തില്‍ കോവിഡ് കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ നിയന്ത്രണം ഉണ്ടായേക്കാം എന്നും ആരോഗ്യ വകുപ്പ് സൂചിപ്പിച്ചു.