വനിതകള്‍ക്കും ദളിത് വിഭാഗത്തിനും സംവരണം നല്‍കുമെന്ന് കെ സുധാകരന്‍

0

കെപിസിസിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍. ജംബോ കമ്മിറ്റികളെ ഒഴിവാക്കും. ഭാരവാഹികള്‍ അടക്കം 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡന്റ്മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെട്ടതായിരിക്കും നേതൃത്വമെന്നും കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികള്‍, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുക. ഏറ്റവും താഴെ തട്ടില്‍ അയല്‍ക്കൂട്ടങ്ങളുമുണ്ടാകും. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഭരണഘടന പറയുന്നുണ്ട്. അത് ഉറപ്പുവരുത്തുമെന്നും സുധാകരന്‍ അറിയിച്ചു.

പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പിക്കാനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാന്‍ 5 മേഖല കമ്മിറ്റികളെ തയ്യാറാക്കും. നിയോജകമണ്ഡലങ്ങളുടെ എണ്ണം കുറവായതിനാല്‍ കാസര്‍ഗോഡ്, പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ ഡിസിസിക്ക് ചെറിയ നിര്‍വാഹക സമിതി മാത്രമേ ഉണ്ടാകുകയുള്ളൂ. കെപിസിസി തലത്തില്‍ മീഡിയ സെല്ലുകള്‍ പ്രവര്‍ത്തിക്കും. ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെല്‍ തീരുമാനിക്കുമെന്നും കെ സുധാകരന്‍ വിശദീകരിച്ചു.