വോട്ടണ്ണല്‍ ഇന്ന്; സ്‌ട്രോംഗ് റൂമുകള്‍ തുറന്നു

0

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു വേണ്ടി സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തില്‍ വെച്ചാണ് സ്‌ട്രോംഗ് റൂമുകള്‍ തുറന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് സ്ഥാനാര്‍ത്ഥികള്‍ കാഴ്ച വെച്ചത്.

114 കേന്ദ്രങ്ങളാലായി 633 കൗണ്ടിങ് ഹാളുകളിലേക്കാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുക. രാവിലെ 8 മുതല്‍ ആദ്യം തപാല്‍ വോട്ടായിരിക്കും എണ്ണി തുടങ്ങുക. 8.30ക്ക് ഇവിഎമ്മിലെ വോട്ടുകളെണ്ണല്‍ ആരംഭിക്കും. ഒരു ഹാളില്‍ 7 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ 3 ഹാളുകള്‍ വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ടുകള്‍ എണ്ണാന്‍ സാധിക്കും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ 2 ഡോസ് വാക്സിനെടുത്തവരേയോ മാത്രമാണ് കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ടേബിളില്‍ 2 ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

കൊവിഡ് സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലേയും ഫലം പതിവിലും വൈകാനാണ് സാധ്യത. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.