തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് നല്‍കിയ വോട്ട് സൗകര്യം പാളിയെന്ന് പരാതി

0

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഒരുക്കിയ സൗകര്യം പാളിയെന്ന് പരാതി. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വലിയ ക്യൂ കാരണം പലരും വോട്ട് ചെയ്യാനാകാതെ മടങ്ങുകയായിരുന്നു. പോസ്റ്റല്‍ വോട്ട് പഴയ രീതിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എന്‍ജിഒ അസോസിയേഷന്‍ കുറ്റപ്പെടുത്തി.

തപാല്‍ വോട്ടില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തവണ തപാല്‍ വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പാടാക്കിയത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓരോ മണ്ഡലങ്ങളിലും ഒരു കേന്ദ്രവും ഒരുക്കിയിരുന്നു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസമായിരുന്നു സൗകര്യം. ഇത്തവണ 40000ത്തിലധികം ബൂത്തുള്ളതിനാല്‍ പോളിങ് ഉദ്യോഗസ്ഥരും വര്‍ധിച്ചിട്ടുണ്ട്.

ഒരു മണ്ഡലത്തില്‍ ഒരു കേന്ദ്രം മാത്രമാണുള്ളത്. ഇവിടെ ഒരു ബൂത്ത് മാത്രമാണ് ഉണ്ടായിരുന്നത്.തിനാല്‍ തന്നെ പല കേന്ദ്രങ്ങളിലും ക്യൂ നീളുകയായിരുന്നു. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന പല ഉദ്യോഗസ്ഥരും ഒഠുവില്‍ വോട്ട് ചെയ്യാതെ മടങ്ങുകയും ചെയ്തു. മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ സാധിച്ചതെന്നും ആവശ്യത്തിന് സൗകര്യമൊരുക്കാത്തത് മനഃപൂര്‍വ്വമാണെന്നുമാണ് എന്‍ജിഒ അസോസിയേഷന്‍ ആരോപിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കിയതില്‍ വീഴ്ചവരുത്തിയെന്നും എന്‍ജിഒ അസോസിയേഷന്‍ ആരോപിച്ചു.വോട്ട് ചെയ്യാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇനിയും സൗകര്യം നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.