കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത്; വിജിലന്‍സ് റിപ്പോര്‍ട്ട്‌

0

കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ സ്വത്ത് വിവരം പരിശോധിച്ചപ്പോള്‍ 166 ശതമാനം വര്‍ധനവാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കെഎം ഷാജിക്കെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ വരുമാനത്തിലാണ് ഇത്രയും വര്‍ധനവ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികം വരും.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ എംആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ വരുമാനവും വീട് നിര്‍മാണത്തിന് ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തുക്കേടുകളുണ്ടെന്നാണ് ആരോപിച്ചിരുന്നത്. ആ ആരോപണത്തെ ശരിവെക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.