സിറിയന്‍ ആഭ്യന്തര യുദ്ധം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും സിറിയയില്‍ സമാധാനത്തിന്റെ വെളിച്ചം ഇനിയുമകലെയാണ്. വിവിധ രാജ്യങ്ങളിലായുള്ള 50 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്. അന്താരാഷ്ട്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പല രാജ്യങ്ങളും സിറിയക്ക് മേല്‍ ആക്രമണം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏകാധിപതി ബശ്ശാര്‍ അല്‍അസദിനെതിരെ സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം പത്ത് വര്‍ഷം പിന്നിടുമ്പോഴും ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 2011 മാര്‍ച്ച് പകുതിയോടു കൂടിയാണ് രാജ്യത്ത് ബശ്ശാറിനെതിരെ ആദ്യമായി പ്രതിഷേധ സ്വരമുയര്‍ന്നത്. ജനകീയ മുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് ബശ്ശാറുല്‍ ശ്രമിച്ചത്.
റഷ്യയും ഇറാനും നല്‍കിയ സഹായം ഉപയോഗിച്ച് കിരാത നടപടിക്ക് തന്നെ അയാള്‍ ഒരുങ്ങി. നിലക്കാത്ത ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിച്ചതും അവിടെ നിന്നു തന്നെയായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും വിമതരോചൊപ്പം നിന്നപ്പോള്‍ സംഘര്‍ഷത്തിന് ഒന്നുകൂടി വ്യാപ്തിയേറി. ആഭ്യന്തര കലാപത്തിലൂടെ ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചുലക്ഷത്തിലധികം മനുഷ്യര്‍ക്കാണ്. 10 ലക്ഷത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യത്തിലേക്കും നയിക്കപ്പെട്ടു.
രണ്ട് കോടിയിലധികം പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടമായി. അഭയാര്‍ത്ഥികളായി മാറിയ അമ്പത് ലക്ഷത്തിലധികം പേര്‍ക്ക് അടുത്ത കാലത്തൊന്നും തന്നെ സിറിയയിലേക്ക് മടങ്ങാനുള്ള സാധ്യതയും ദൂരെയാണ്.