പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 9 പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തിയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘച്ച് ബില്‍ഡിംഗിലാണ് തീപ്പിടിത്തമുണ്ടായത്. നാല് അഗ്നിശമന സേനാംഗങ്ങള്‍, രണ്ട് ആര്‍പിഎഫ് ജവാന്‍മാര്‍, കൊല്‍ക്കത്ത പൊലിസ് എഎസ്‌ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമ ബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു.
കെട്ടിടത്തിൻ്റെ 13 ാമത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണിത്. കൊല്‍ക്കത്ത കമ്മീഷണർ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും കുടംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മമത വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം അറിയിച്ചു.