മറു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാല്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് സുരേന്ദ്രന്‍

0

കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ചോദിക്കുന്നത് ഉത്തരമില്ലാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷായുടെ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്. കടത്തിയ സ്വര്‍ണം ആര്‍ക്കാണ് നല്‍കിയതെന്ന് അറിയാവുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്ന് വന്ന സ്വര്‍ണം വിറ്റ് ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്തത്. ഉയര്‍ന്ന് വന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്‌ന് പറയുന്ന മുഖ്യമന്ത്രിയുടെ ചര്‍മബലം അംഗീകരിച്ചേ തരമുള്ളൂ. ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയിച്ചതെന്ന പൊലിസ് ഉദ്യോഗസ്ഥയുടെ മൊഴി, അത് മുഖ്യമന്ത്രിയുടെ പൊലിസ് ആയതിനാലാണ്. വനിത പൊലിസിനെ കൊണ്ട് മുഖ്യമന്ത്രി മൊഴി നല്‍കി പിആര്‍ പ്രവര്‍ത്തനം ചെയ്യുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇറങ്ങാനും നോക്കാനുമൊക്കെ ഉള്ള വഴി ഒരു കൂട്ടര്‍ക്ക് മാത്രമാണോ. ഭീഷണിയെല്ലാം ബിജെപി കണ്ടിട്ടുണ്ട്. പിണറായി വിജയന്‍ എങ്ങനെയാണോ പോകാന്‍ ആഗ്രഹിക്കുന്നത് അതേ രീതിയില്‍ നമ്മളും മുമ്പോട്ട് പോകും. പിണറായി വിജയന്‍ കള്ളം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വപ്‌നയുടെ ശബ്ദരേഖ പുറത്തിറക്കിയത് സിപിഎം ആണ്. ഇപ്പോള്‍ വനിത പൊലീസിനെ കൊണ്ട് മൊഴി കൊടുത്തതും അവരാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയ അപചയത്തിന്റെ തെളിവ് പൊന്നാനിയില്‍ ഇന്ന് കണ്ടതാണ്. സിപിഎമ്മിന് അകത്ത് വര്‍ഗീയതയാണ് നിലനില്‍ക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.