ഒറ്റക്ക് അമ്പത് സീറ്റ് നേടാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

0

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് അമ്പത് സീറ്റെങ്കിലും നേടാന്‍ ലക്ഷമിട്ട് കോണ്‍ഗ്രസ്. 20 സീറ്റിന് മുകളില്‍ മുസ്ലിം ലീഗ് നേടുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. അമ്പത് മണ്ഡലങ്ങള്‍ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവെച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസായിട്ടും പരിഗണിക്കും. ഇടത് കോട്ടകളെ സി ക്ലാസ് പട്ടികയിലാണ് കണക്കാക്കിയിരിക്കുന്നത്‌.

കൂട്ടകക്ഷി ഭരണത്തിന്റെ ഗുണത്തിനൊപ്പം അത് ഉണ്ടാക്കുന്ന വെല്ലുവിളികളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്നായി അറിയാം. കേരളത്തില്‍ ഇതില്‍ പ്രധാനം മുസ്ലിം ലീഗ് ഭരണം പിന്‍സീറ്റില്‍ നിന്ന് നിയന്ത്രിക്കുന്നുവെന്ന ആരോപണമാണ്. ഇത്തവണ തുടക്കത്തിലെ ഇടതു മുന്നണി ലീഗിനെതിരെ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളില്‍ സംസ്ഥാനത്ത് 50 സീറ്റ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. മുസ്ലിം ലീഗ് 20 സീറ്റ് നേടുമെന്ന കണക്കുകൂട്ടലിലാണ് അവര്‍. 2016ല്‍ പാര്‍ട്ടി ജയിച്ച 26 മണ്ഡലങ്ങള്‍ക്കൊപ്പം 14 മണ്ഡലങ്ങളെയും ചേര്‍ത്ത് 50 മണ്ഡലങ്ങളെന്ന എ ക്ലാസ് മണ്ഡലങ്ങളെയാണ് പരിഗണിക്കുക. ഇവിടെ ഒരു ദേശീയ നേതാവിനെ ചുമതലപ്പെടുത്തിയാകും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കടുത്ത മത്സരം വന്നാല്‍ ജയിക്കാവുന്ന മണ്ഡലങ്ങളെ ബി ക്ലാസ് ആക്കും. ഇവിടെയും പ്രചാരണം നിരീക്ഷിക്കാന്‍ നേരിട്ടുള്ള എഐസിസി നിരീക്ഷകന്‍ ഉണ്ടാകും. ഇടത് കോട്ടകള്‍ സി ക്ലാസ് വിഭാഗത്തിലാണ്. പൊതുസമ്മതരെ അടക്കം ഇവിടെ പരീക്ഷിക്കാനാണ് സാധ്യത. ഗ്രൂപ്പ് പരിഗണനകള്‍ മാാറ്റി വെച്ച് ജസയാധ്യത മാത്രമാകും മാനദണ്ഡമാക്കുക. അതിലൂടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുകയും ചെയ്യും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന കാരണത്താല്‍ മണ്ഡലങ്ങളില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗ്രൂപ്പുകളെ ഇത്തവണ അനുദിക്കില്ല. ഇതിനായി മൂന്ന് സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളും പരിഗണിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെചുപ്പ് സമിതിയാകും സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കുക. മാര്‍ച്ച് ആദ്യ വാരത്തിന് മുമ്പായി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.