നീണ്ട നാല്‍പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും
മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസ് ഉദ്ഘാടനം ചെയ്യുക. ആലപ്പുഴ നഗരത്തിലെ സ്ഥിരം ഗതാഗതക്കുരുക്കിന് ഇതോടെ അന്ത്യമാകും.
1972ലാണ് ആലപ്പുഴ ബൈപാസിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംംഭിച്ചത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്ത പദ്ധതി ഒടുവില്‍ 48 വര്‍ഷത്തിനു ശേഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്. അതുകൊണ്ടു തന്ന പദ്ധതിക്കായി പ്രയ്തനിച്ച കരങ്ങളും നിരവധിയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെയുള്ള 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേല്‍പാലം എന്ന സവിശേഷത കൂടി ആലപ്പുഴ ബൈപാസിന് ഇതോടെ ലഭിക്കും.
പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മന്ത്രി ജി സുധാകരന്‍.
344 കോടിയാണ് ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇതിനു പുറമേ 25 കോടി അധികം സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ബൈപാസിന്റെ പൈലിങ് അടക്കമുള്ള ജോലികള്‍ തുടങ്ങിയതെങ്കിലും ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് വികസന നേട്ടമാക്കി ഉയര്‍ത്തി കാണിക്കുകയാണ് പിണറായി സര്‍ക്കാര്‍.