കര്‍ഷക സമരം അക്രമാസക്തമായതിൻ്റെ കൂടി പശ്ചാത്തലത്തില്‍ കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് താല്‍ക്കാലിക വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായി തല്‍ക്കാലം ചര്‍ച്ചയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ഇനി ചര്‍ച്ചയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ഇതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. ഇതിൻ്റെ ഭാഗമായി സമര വേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. ഗാസിപ്പൂരിലെ വേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി സമരസമിതി അറിയിച്ചു. ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങള്‍ പൊലീസ് ഇവിടെ എത്തിച്ചിട്ടുണ്ട്.
ട്രക്ടര്‍ റാലിയിലെ അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോവുകയാണ് ഡല്‍ഹി പൊലീസ്, സമരസമിതി നേതാക്കള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങി. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാലിന് നോട്ടീസ് ലഭിച്ചു. നിയമനടപടികള്‍ എടുക്കാതിരിക്കാന്‍ കാരണം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മേധാ പട്ക്കര്‍ ഉള്‍പ്പെടെ 37 നേതാക്കള്‍ക്ക് എതിരെയാണ് കേടെുത്തിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം കൂടി ചുമത്തിയേക്കും.