പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാന പ്രസിഡൻ്റ് ദിലിപ് ഘോഷ് മുഖ്യമന്ത്രിയായേക്കുമെന്ന പ്രസ്താവന തള്ളി നേതൃത്വം. ബംഗാള്‍ യുവമോര്‍ച്ച പ്രസിൻ്റ് സൗമിത്ര ഖാനാണ് പ്രസ്താവന നടത്തിയത്. സൗമിത്ര ഖാൻ്റെ അഭിപ്രായത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. ബംഗാള്‍ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗിയയാണ് കൊല്‍ക്കത്തയില്‍ സൗമിത്ര ഖാനെ തള്ളിയത്. സൗമിത്ര ഖാൻ്റെ സാന്നിധ്യത്തിൽ ആയിരുന്നു കൈലാഷിൻ്റെ വിശദീകരണം.
മുഖ്യമന്ത്രി സാഥാനാര്‍ത്ഥി ആരാണെന്ന തീരുമാനങ്ങള്‍ പാര്‍ലമെൻ്ററി ബോര്‍ഡ് പോലെയുള്ള ഏറ്റവും ഉയര്‍ന്ന സമിതിയാണ് എടുക്കുക. പാര്‍ട്ടി ചുമതലയുള്ളവരുമായി മുന്‍കൂട്ടി ആലോചിക്കാതെ മാധ്യമങ്ങളില്‍ നിര്‍ണായക സംഘടനാ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും സൗമിത്ര ഖാനെ തടയണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.
ദിലിപ് ഘോഷ് ആണ് യഥാര്‍ത്ഥ നേതാവെന്നും ചെറുപ്പം മുതല്‍ തന്നെ അദ്ദേഹം സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും സൗമിത്ര ഖാന്‍ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ പാര്‍ട്ടി ഒരിടത്തും ഉണ്ടായിരുന്നില്ല. ഡാര്‍ജലിംഗ് മുതല്‍ ജംഗിള്‍മഹല്‍ വരെ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഒരുപാട് പേര്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ദിലിപ് ഘോഷ് ഒരു ദിവസം സംഥാനം ഭരിക്കും. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയാകും’. കഴിഞ്ഞയാഴ്ച വെസ്റ്റ് മിഡ്‌നാപൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പാഴായിരുന്നു സൗമിത്ര ഖാൻ്റെ വാക്കുകൾ.