നിയമം ശക്തമാക്കിയിട്ടും അനുസരിക്കാതെ മന്ത്രിമാർ അടക്കമുള്ള ഉന്നതർ. വാഹനങ്ങളിലെ കര്‍ട്ടനും കറുത്ത ഫിലിമിനുമുള്ള വിലക്ക് ലംഘിച്ചാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത്.
കര്‍ട്ടനും കൂളിങ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാരും പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ ഉള്‍പ്പെടും. ആര്‍ക്കും ഇളവുകള്‍ ഉണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അധികാരമുള്ളവർക്ക് ഒരു നിയമം എന്ന സ്ഥിതിയായി.
ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിന് വന്ന മന്ത്രിമാരായ എ സി മൊയ്തീന്‍, ജി സുധാകരന്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ കര്‍ട്ടനുകള്‍ നീക്കിയിരുന്നില്ല. പല എംഎല്‍എമാരും നിയമ ലംഘനം നടത്തുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമെ സംസ്ഥാന പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിയമം കാറ്റില്‍ പറത്തിയാണ് യാത്ര തുടരുന്നത്.
റോഡ് സുരക്ഷ മാസം, ഹെല്‍മറ്റ് ചലഞ്ച് എന്നിവക്കൊപ്പമാണ് ഇപ്പോള്‍ ഓപ്പറേഷന്‍ സ്‌ക്രീനെന്ന പേരില്‍ വാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് ഫിലിമും മാറ്റുന്നതും നടക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. അമ്പത് ശതമാനത്തിലധികം കാഴ്ച മറക്കുന്ന കൂളിങ് ഫിലിമും കര്‍ട്ടനും ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിബന്ധന. ആദ്യ ഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ ശിക്ഷ.