കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് അര്‍ധസൈനിക വിഭാഗം തടഞ്ഞു. പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍ ഉള്‍പ്പടെയുളള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.
എ.ഐ.സി.സി. ഓഫീസില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് അക്ബര്‍ റോഡിലേക്ക് പ്രവേശിച്ചെങ്കിലും ബാരിക്കേഡ് നിരത്ത് മാര്‍ച്ച് പോലീസ് തടയുകയായിരുന്നു. രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് എം.പിമാര്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയത് നീക്കി. ഇതോടെ മാർച്ച് കോൺഗ്രസ് നിർത്തിവെച്ചു. തുടർന്ന് രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ് അടക്കം മൂന്നുപേരെ രാഷ്ട്രപതിയെ കാണാൻ പോകാൻ പൊലീസ് അനുവദിച്ചു.