HomeKeralaകുന്നംകുളത്ത് ബുധനാഴ്ച മുതൽ കടകൾ തുറക്കും

കുന്നംകുളത്ത് ബുധനാഴ്ച മുതൽ കടകൾ തുറക്കും

കഴിഞ്ഞ ദിവസം വരെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. രാവിലെ 9 മുതൽ വൈകീട്ട് 7 വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.
കലക്ടറുടെ നിർദേശ പ്രകാരം ചൊവ്വാഴ്ച നഗരസഭയിൽ താലൂക്ക്, നഗരസഭ, ഗവ. ആശുപത്രി, പോലീസ്, കച്ചവട സംഘടന പ്രതിനിധികളുടെ യോഗം ചേർന്നു. ബുധനാഴ്ച മുതൽ നഗരത്തിൽ നടപ്പാക്കേണ്ട നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു.
ചൊവ്വാഴ്ച ചില വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഒഴിവാക്കിയതോടെ നഗരത്തിലെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വ്യാപാര സംഘടനകൾ നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രനോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് കലക്ടറെ ചെയർപേഴ്‌സൻ കാര്യങ്ങൾ ധരിപ്പിച്ചു. ഇതുപ്രകാരമാണ് കടകൾ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്.
യോഗ തീരുമാനമനുസരിച്ച് നാലു സ്‌ക്വാഡുകളെ കോവിഡ് ചട്ടലംഘനം കണ്ടെത്താൻ ചുമതലപ്പെടുത്തി. സെക്ടറൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, നഗരസഭ ആരോഗ്യ വിഭാഗം-താലൂക്ക് ആശുപത്രി വിഭാഗം സ്‌ക്വാഡുകൾ, പോലീസ് സ്‌ക്വാഡ്, കച്ചവട സംഘടന പ്രതിനിധികളുടെ സ്‌ക്വാഡ് എന്നിവയാണിവ.
ഇതേവരെ കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ 27 കോവിഡ് മരണങ്ങൾ സംഭവിച്ചതായും വരും ദിവസങ്ങളിൽ അതീവ ജാഗ്രത വേണമെന്നും യോഗം നിർദേശിച്ചു.
എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നഗരസഭയിൽ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എടിഎമ്മുകളിലും സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, മാസ്‌ക് ധരിക്കൽ എന്നിവ നിർബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോൺ നമ്പറുകളും കടമുടമകൾ രേഖയായി സൂക്ഷിക്കണം. കടകളിലെ ജീവനക്കാർ മാസ്‌ക് ധരിച്ചില്ലെങ്കിൽ കടകൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ എടുക്കും. ഹോട്ടലുകളിൽ രാത്രി ഏഴിനു ശേഷം ഓൺലൈൻ പാർസൽ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.
കർശന നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ നഗരം വീണ്ടും അടച്ചു പൂട്ടും. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടിയാലും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ തെറ്റിച്ചാലും പൊതുജനങ്ങൾക്ക് 9400063428 എന്ന വാട്ട്‌സ് ആപ് നമ്പരിൽ അറിയിക്കാമെന്നും യോഗത്തിൽ ധാരണയായി.

Most Popular

Recent Comments