യെച്ചൂരിക്ക് അനില്‍ അക്കരയുടെ അമ്മയുടെ കത്ത്

0

മകനെ സാത്താന്റെ സന്തതി എന്ന് വിളിച്ചതിലെ ദുഖം അറിയിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനില്‍ അക്കര എംഎല്‍എയുടെ അമ്മയുടെ കത്ത്. മകനെ സിപിഎം നേതാവ് ബേബി ജോണ്‍ സാത്താന്റെ സന്തതി എന്ന് വിളിച്ചതിനെതിരെയാണ് തുറന്ന കത്ത് എഴുതിയിട്ടുള്ളത്. കത്ത് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

അമ്മ എന്ന നിലയില്‍ മകനെ കുറിച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത പദപ്രയോഗമാണ് ബേബി ജോണ്‍ ഉപയോഗിച്ചത്. നേരും നെറിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ല ഇത്. 16 വര്‍ഷം മുമ്പാണ് അവന്റെ അപ്പന്‍ മരിച്ചത്. കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. അനിലിന്റേയും അവന്റെ അപ്പന്റേയും രാഷ്ട്രീയം രണ്ടാണ്. അടാട്ടെ പഴയ സഖാക്കളോട് അന്വേഷിച്ചാല്‍ അത് ്‌നസ്സിലാകും. ഞങ്ങളേയും നാട്ടുകാരേയും കണ്ണീരിലാഴ്ത്തി കടന്നുപോയ ആ മനുഷ്യനെയാണ് ബേബി ജോണ്‍ എന്ന താങ്കളുടെ പാര്‍ടിയുടെ നേതാവ് സാത്താന്‍ എന്ന് വിളിച്ചത് അപമാനിച്ചത്.

രണ്ട് കിലോമീറ്റര്‍ അകെലയുള്ള പള്ളിയിലേക്ക് നടന്നുപോയാണ് താന്‍ എന്നും പ്രാര്‍ഥിക്കാറുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയും സാത്താന്റെ പ്രലോഭനങ്ങളില്‍ നിന്നും മക്കളെ രക്ഷിക്കണേ എന്നുമാണ് പ്രാര്‍ഥിക്കുന്നത്. ഞാനെന്നും ഭയപ്പെടുന്ന ഒരു വാക്ക് താങ്കളുടെ പാര്‍ടിയിലെ ഒരു നേതാവ് ഉപയോഗിക്കുമ്പോള്‍ എനിക്ക് വേദനയുണ്ട്. അവനെ സാത്താന്റെ സന്തതി എന്നു വിളിച്ചയാളെ എപ്പോഴും മാഷ് എന്നാണ് അനില്‍ വിളിക്കുന്നത്. ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുള്ളൂ.

പൊതുപ്രവര്‍ത്തനം കൊണ്ട് കടങ്ങള്‍ മാത്രമാണ് കുടുംബത്തിന്റെ സമ്പാദ്യം. രണ്ടാമത്തെ മകന്‍ ഇപ്പോഴും ടാക്‌സി ഡ്രൈവറാണ്. ഈ കത്തെഴുതുന്നത് ബേബി ജോണിനെതിരെ കേസ് കൊടുക്കാനോ അദ്ദേഹത്തെ കൊണ്ട് പിന്‍വലിപ്പിക്കാനോ അല്ല. മറ്റൊരു അമ്മക്കും ഈ ഗതി വരാതിരിക്കാനാണ്. എന്റെ മകന്‍ മറ്റുള്ളവരെ കൊല്ലാനൊന്നും പോയിട്ടില്ലല്ലോ എന്ന ആശ്വാസമുണ്ട്.
താങ്കളുടെ പാര്‍ടിക്കാര്‍ എങ്ങനെയാക്കെ അടിച്ചമര്‍ത്താന്‍ നോക്കിയാലും അനില്‍ ഇതുവരെയുള്ള പൊതുപ്രവര്‍ത്തന ശൈലി തുടരും. മര്യാദയുടെ പാഠങ്ങള്‍ പാര്‍ടിക്കാരെ പഠിപ്പിക്കാന്‍ ഇനിയെങ്കിലും അങ്ങ് തയ്യാറാകണമെന്ന് മാത്രമേ പറയാനുള്ളൂ എന്നും അനില്‍ അക്കരയുടെ അമ്മ ലില്ലി ആന്റണി പറയുന്നു.