HomeBusinessവേറിട്ട വഴിയിലൂടെ ഈ എഞ്ചിനീയര്‍

വേറിട്ട വഴിയിലൂടെ ഈ എഞ്ചിനീയര്‍

വലിയൊരു സ്വപ്‌നവുമായി നടക്കുകയാണ് ഈ മനുഷ്യന്‍. കെട്ടിട നിര്‍മാണത്തില്‍ വേറിട്ട വഴിയും ചിന്തകളുമായി നടക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ എന്നും താലോലിച്ച സ്വപ്‌നമാണത്. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളില്‍ കെട്ടിപ്പൊക്കിയ ഈ എഞ്ചിനീയര്‍ ഇപ്പോള്‍ തന്റെ സ്വപ്‌ന സാക്ഷാത്ക്കാര വേളയിലാണ്.

വാടക വീട്ടില്‍ നിന്ന് മോചനം

എന്ന സ്വപ്‌നത്തോടൊപ്പം. കൂടെയുണ്ട്, തൃശൂരിലെ ധാന്‍ അസോസിയേറ്റ്‌സും . ലോ കോസ്റ്റ് വില്ല പ്രോജക്ട് അവര്‍ നടപ്പാക്കുകയാണ് , വീടില്ലാത്തവര്‍ക്കായി.

ഇപ്പോള്‍ വാടക കൊടുക്കുന്ന തുക ഇഎംഐ ആയി നല്‍കി സ്വന്തം വീട്ടിലേക്ക് താമസം മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് വിജയരാഘവന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. നിരവധി പേരാണ് ഈ പദ്ധതിയിലേക്ക് വന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ 15,000 രൂപയെങ്കിലും മാസ വരുമാനം ഉണ്ടെങ്കില്‍ അവര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഉള്ള അവസരം ഞങ്ങള്‍ നല്‍കും. ഇതൊരു വാക്ക് മാത്രമല്ല, സ്വപ്‌ന സാക്ഷാത്ക്കാരം കൂടിയാണ്. സ്വന്തം വീടെന്ന സ്വപ്‌നം താലോലിക്കുന്നവര്‍ക്ക് ലഭിക്കുന്ന ദൈവനിയോഗം.

1969 ലാണ് പി വിജയരാഘവന്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് പാസാവുന്നത്. ആ ബാച്ചിലെ പലരും സംസ്ഥാനത്തെ അതി പ്രശസ്തരാണ്. രാഷ്ട്രീയക്കാരുണ്ട്, സിനിമാ നടന്മാരുണ്ട്, ബില്‍ഡേഴ്‌സുണ്ട്…. ടി ജി രവി, വി ബി ചെറിയാന്‍ തുടങ്ങിയവരൊക്കെ വിജയരാഘവന്റെ സഹപാഠികളായിരുന്നു അന്ന്.

എഞ്ചിനീയര്‍ വിജയരാഘവന്റെ കരവിരുതില്‍ ഉയര്‍ന്ന കെട്ടിടങ്ങളെ വെറും കെട്ടിങ്ങളായി അദ്ദേഹം കാണാറില്ല. ഓരോ നിര്‍മാണവും വെല്ലുവിളിയായാണ് ഏറ്റെടുക്കാറ്. എന്തെങ്കിലും വ്യത്യസ്ഥത വേണം, ജോലി എല്‍പ്പിച്ചവര്‍ക്ക് ചെലവ് കുറയണം, ഉറപ്പിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ച പാടില്ല… നിര്‍മാണം പൂര്‍ത്തിയായി കൈമാറുന്ന നിമിഷം വരെ വിജയരാഘവന്റെ മനസ്സ് നിറയെ അത് മാത്രമായിരിക്കും. അതുകൊണ്ട് തന്നെ വിജയരാഘവന്‍ എന്ന ഈ എഞ്ചിനീയറുടെ മനസ്സും സ്‌നേഹവും ചാലിച്ചെടുത്താണ് ഓരോ നിര്‍മാണവും നടക്കുന്നത്. ഇഴപിരിയാനാവാത്ത ബന്ധം എന്ന് വെറുതെ പറയുകയല്ല, അനുഭവ സാക്ഷ്യങ്ങളായി നൂറുകണക്കിന് കെട്ടിട ഉടമകളുടെ നാവുകള്‍ ഉയരും. അതാണ് ഈ എഞ്ചിനീയര്‍.

ബിരുദം എടുത്ത ശേഷം മുംബൈയില്‍ കേന്ദ്ര സര്‍വീസില്‍ ആയിരുന്നു ജോലി. പി ആന്റ് ടി സിവില്‍ വിങ്ങില്‍ ജോലി ചെയ്തു. അപ്പോഴേക്കും പ്രശസ്തനായി തുടങ്ങിയ വിജയരാഘവനെ തേടി നിരവധി അവസരങ്ങള്‍ തേടിവന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇന്ത്യ വിട്ടു. ദുബായി, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ പ്രശസ്ത കെട്ടിടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ എഞ്ചിനീയറെ കുറിച്ച് പറയാനുണ്ട്. ഒരു പിടി ഓര്‍മകള്‍ പങ്കുവെക്കാനുണ്ട്. 18 വര്‍ഷമാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കായി നീക്കി വെച്ചത്.

സമ്പന്നതയിലും പ്രശസ്തിയിലും വാഴുമ്പോഴും ഇന്ത്യയെന്ന വികാരത്തോടൊപ്പം ആയിരുന്നു. അതുകൊണ്ടാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. നിരവധി പേര്‍ എതിര്‍ത്തിട്ടും അദ്ദേഹം തീരുമാനത്തില്‍ ഉറച്ച് നിന്നു. അത് കേരളമടക്കമുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ഭാഗ്യമായി. എത്രയോ നിര്‍മാണങ്ങള്‍, എല്ലാം ഒന്നിനൊന്ന് വേറിട്ടതും മനോഹരവും. ഒരു ഉടമക്കും ഒരിക്കലും എഞ്ചിനീയറുമായി കലഹിക്കേണ്ടി വന്നിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വമായി പറയുന്നത്. കാരണം നിര്‍മാതാവ് ചിന്തിക്കുന്നതിലും മേലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എഞ്ചിനീയറാണ് വിജയരാഘവന്‍.

സംസ്ഥാനത്ത് ആദ്യമായി കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റിവെക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. തൃശൂര്‍ നെടുപുഴ ക്രിസ്ത്യന്‍ പള്ളിയാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെച്ചത്. അതുവരെ കേരളം അത്തരമൊരു സംഭവം കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല. തൃശൂര്‍ അതിരൂപത ബിഷപ്പ് അടക്കമുള്ളവരുടെ അഭിനന്ദനങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കും അദ്ദേഹം അന്ന് അര്‍ഹനായി. ഓരോ അഭിനന്ദനങ്ങളും അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവനാക്കി , കൂടുതല്‍ വിനയം ഉള്ളവനാക്കി.

സംസ്ഥാനത്തെ നിരവധി മുസ്ലീം പള്ളികളും മറ്റ് ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ ഉയര്‍ന്നവയാണ്.

ചിറ്റിലപ്പിള്ളി ഐഇഎസ് എഞ്ചിനീയറിംഗ് കോളേജ്,

കാട്ടൂരിലെ അല്‍-അല്‍-ബാബ്‌ സെന്‍ട്രല്‍ സ്‌കൂള്‍,

നാട്ടിക ലെമെര്‍ സിബിഎസ്ഇ സ്‌കൂള്‍,

കുന്നംകുളം ജുമാ മസ്ജിദ്,

എംഐസി ശക്തന്‍ നഗര്‍...പട്ടിക നീളുകയാണ്.

ജോസ്‌ക്കോ, ആലുക്കാസ്, അല്‍-അല്‍-ബാബ്‌ തുടങ്ങിയ വലിയ വ്യവസായ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയൊക്കെ അദ്ദേഹം നിര്‍മാണം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന് വേണ്ടി കാക്കനാട് നിര്‍മിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റാണ് അദ്ദേഹമിപ്പോള്‍. രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് ഇത് നിര്‍മിക്കുന്നത്.

ലയണ്‍സ് ക്ലബ്, പ്രോബസ് ക്ലബ്, ടിഎംഎ, റീജന്‍സി ക്ലബ്, എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍, ഗ്രേസ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ അംഗവും സാരഥിയും ഒക്കെയാണ് വിജയരാഘവന്‍. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഗാന്ധിനഗറിലെ സ്വപ്‌നയിലാണ് ഈ പ്രശസ്തനായ എഞ്ചിനീയറുടെ താമസം. പുതിയ പുതിയ സ്വപ്‌നങ്ങള്‍ നെയ്ത് അദ്ദേഹം സജീവമാണ്. ഓരോ കെട്ടിടങ്ങളും സ്ഥാപനങ്ങളും
കാത്തിരിക്കുന്നു..

വിജയരാഘവന്റെ കയ്യൊപ്പിനായി.

Most Popular

Recent Comments