എല്ലാം ശിവശങ്കറിന് അറിയാം

0

സ്വര്‍കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന് അറിയാമെന്ന മൊഴി. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

നേരത്തെ തന്നെ ശിവശങ്കരനും സരിത്തും തമ്മിലുള്ള ഫോണ്‍ വിളി രേഖകള്‍ പുറത്തുവന്നിരുന്നു. എന്തിനാണ് സരിത്തുമായി ശിവശങ്കര്‍ ദീര്‍ഘനേരം സംസാരിച്ചതെന്ന ചോദ്യം അന്നും ഉയര്‍ന്നിരുന്നു. എന്‍ഐഎ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സരിത്ത് ഇക്കാര്യം അറിയിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനിന്നെന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന വ്യക്തി തന്നെ കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനിന്നെന്ന അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഇപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റും കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജാഗ്രത കുറവിനെതിരെ പ്രതികരിച്ചിരുന്നു. ഈ വാര്‍ത്ത കൂടി വരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രതിരോധത്തിലാവും.

കേസില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അധികം വൈകാതെ എന്‍ഐഎ സംഘവും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം കസ്റ്റംസ് സംഘം 10 മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.