കേരളത്തില്‍ മുന്നണികളുടെ ദുര്‍ഭരണം

0

കേരളത്തില്‍ കാലങ്ങളായി ഇടതു വലതുമുന്നണികളുടെ ദുര്‍ഭരണമാണ് നടക്കുന്നതെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. കേന്ദ്രവിഷ്‌കൃത പദ്ധതികളെ കേരളം ഹൈജാക്ക് ചെയ്ത് പേരുമാറ്റി അവതരിപ്പിക്കുന്നു. ജനോപകാര പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടാതിരിക്കാനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷിക  ആഘോഷ
ങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച മഹാ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ഭാരത് പദ്ധതി പോലും നടപ്പാക്കാതിരിക്കാനാണ് ശ്രമിച്ചത്. വികസന വിരുദ്ധരുടെ കൂട്ടമാണ് കേരളം ഭരിക്കുന്നത്.  കേരളം മാറി മാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അഴിമതി നടത്തി ജനങ്ങളെ ദ്രോഹിക്കുന്നു. ഇവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 19 കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കി. 5 കോടി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കി. 5 കോടി മാസ്‌കുകളാണ് വിതരണം ചെയ്തത്.  രാജ്യം കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടം നേരിടുമ്പോള്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് നിരുത്തരവാദ സമീപനമാണ്

ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തിനാണ് ലോക്ഡൗണ്‍ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം ലോക്ഡൗണ്‍ ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും. ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവ് നല്‍കുന്നതെന്തിനാണെന്നാണ് ചോദിക്കുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇന്ധന വില കുറച്ചില്ല. ഇപ്പോള്‍ സോണിയ വിലകുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ്. സോണിയ കത്തെഴുതേണ്ടത് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ക്കാണ്.
രാജ്യത്തെ 130 കോടി ജനങ്ങളുടെ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തിനു മാത്രമല്ല, ലോകത്തിനും അദ്ദേഹം നേതാവായി. കൊറോണക്കാലത്ത് 190 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചതെന്നും നദ്ദ പറഞ്ഞു.

സ്വയംപര്യാപ്ത ഇന്ത്യയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിയ ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിലൂടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് ജെ.പി. നദ്ദ പറഞ്ഞു.