പിണറായി വിജയനെ ഇപ്പോഴും ലാവ്‌ലിന്‍ ബാധ പിന്തുടരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചന എന്നൊക്കെ പറഞ്ഞ് രക്തസാക്ഷി പരിവേഷം സ്വയം ചാര്‍ത്താനാണ് ശ്രമം. സഹതാപത്തോടെ മാത്രമേ ഇതിനെ കാണാനാകൂ.
സ്വന്തം പാര്‍ടിയിലെ വിഭാഗീയതയില്‍ യുഡിഎഫിന് യാതൊരു പങ്കുമില്ല. എന്നാല്‍ അക്കാര്യങ്ങളൊക്കെ പറഞ്ഞ് സഹതാപം തേടാനാണ് ശ്രമം. നിലവിളിയുടെ ശബ്ദമാണ് പിണറായിക്ക്. തങ്ങള്‍ പറഞ്ഞതൊന്നും പിണറായി നിഷേധിച്ചിട്ടില്ല. ആകെ പറയുന്നത് കോവിഡ് കോലമായതിനാല്‍ ഇപ്പോള്‍ സമയമില്ല എന്നു മാത്രമാണ് പറയുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് യുഡിഎഫിന്റെ പിന്തുണയുണ്ടാകും. സാലറി ചാലഞ്ചിനെയല്ല നിര്‍ബന്ധ പിടിച്ചെടുക്കലിനെയാണ് എതിര്‍ത്തത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോവിഡ് ആണെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. അതിന് മുമ്പേ ട്രഷറിയില്‍ 50,000 രൂപയുടെ ബില്‍ പോലും മാറിയിരുന്നില്ല. ജീവനക്കാര്‍ സര്‍ക്കാരിനെ സഹായിക്കണം. അതുപോലെ സര്‍ക്കാര്‍ ചെലവ് ചുരുക്കുകയും അനാവശ്യ ധൂര്‍ത്ത് നിര്‍ത്തുകയും വേണം.
ഐഎഎസുകാരനായ ഐടി സെക്രട്ടറി ഒരു പാര്‍ടി ഓഫീസില്‍ പോയി നേതാക്കളെ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. എന്തിനാണ് ഉദ്യോഗസ്ഥരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.
അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ല. മുന്നണിയേയും സ്വന്തം പാര്‍ടിയേയും തന്നെയും ബോധിപ്പിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും ഗൂഡാലോചനക്കാരെന്ന് പറയുന്നത് സഹതാപം തേടാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.