മുന്‍ മുഖ്യമന്ത്രിയും പോരാട്ടത്തിൻ്റെ പ്രതീകവും ജനകോടികളുടെ ആവേശവുമായ വി എസ് അച്യുതാന്ദന്‍ അന്തരിച്ചു. 102 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
ബുധാനാഴ്ചയാണ് സംസ്‌ക്കാരം.
മലയാളിയെ പരിസ്ഥിതി സംരക്ഷണവും പോരാട്ടവും സ്വജീവിതം കൊണ്ട് പഠിപ്പിച്ച നേതാവാണ് വിഎസ്. സിപിഎമ്മിൻ്റെ വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തി നേതൃത്വത്തിന് അനഭിമതനായെങ്കിലും ജനമനസ്സില്‍ വിഎസ് തുടര്‍ന്നു. പാര്‍ടിയിലെ ഔദ്യോഗിക പക്ഷം മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചപ്പോഴൊക്കെ ജനകീയ പിന്തുണയില്‍ മത്സരിച്ചു.
ഒന്നാം പിണറായി സര്‍ക്കാര്‍ എന്നത് വി എസിനെ മുന്‍നിര്‍ത്തി കിട്ടിയ വിജയം മാത്രമായിരുന്നു എന്ന് ജനങ്ങള്‍ വിശ്വസിച്ചു. എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ വിഎസിനെ മാറ്റി പിണറായിയെ പാര്‍ടി മുഖ്യമന്ത്രിയാക്കി. മുമ്പ് കെ ആര്‍ ഗൗരിയമ്മയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് വിജയിച്ച ശേഷം ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം സിപിഎമ്മിനുണ്ട്. വീണ്ടും അതേ ചരിത്രം ആവര്‍ത്തിച്ചെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തി.
1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ നോര്‍ത്ത് പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്‍ – അക്കമ്മ ദമ്പതികളുടെ മകനായി അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസ്സില്‍ അമ്മയില്ലാതായി. പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടമായി. സാമ്പത്തിക പ്രയാസം മൂലം ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി.
ആദ്യം സ്റ്റേറ്റ് കോണ്‍ഗ്രസിലും പിന്നീട് പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയിലും അംഗമായി. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത വിഎസിന് ഏല്‍ക്കേണ്ടി വന്നത് കടുത്ത മര്‍ദനങ്ങളായിരുന്നു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച ആ യുവാവ് പിന്നീട് കേരളത്തിന്റെ ആവേശമായി മാറി.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ നി്ന്ന് കലഹിച്ച് ഇറങ്ങി പോന്ന 32 പേരില്‍ ജീവിച്ചിരുന്ന അവസാനത്തെ ആളായിരുന്നു വിഎസ്. ആ 32 പേര്‍ രൂപീകരിച്ച പാര്‍ടിയാണ് സിപിഎം. എന്നാല്‍ പുതിയ നയങ്ങളുടെ കൂട്ടാളികളായി മാറിയ പുതിയ നേതൃത്വത്തിന് വിഎസ്സിന്റെ നയങ്ങള്‍ ബുദ്ധിമുട്ടിലാക്കി. ഇതോടെ പിബിയില്‍ നിന്ന് പുറത്താക്കി.
പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിരുന്ന കാലമാണ് മലയാളി പോരാട്ടവും പരിസ്ഥിതി പ്രവര്‍ത്തനവും ഉള്ളാലെ അംഗീകരിച്ചത്. മലയാളികള്‍ ഇത്രയേറെ ആദരിച്ച അംഗീകരിച്ച ഇങ്ങനൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നത് സംശയമാണ്.
കണ്ണേ കരളേ വിഎസ്സേ.. ചങ്കിലെ ഓമന വിഎസ്സേ.. ഇനി ജനമനസ്സുകളില്‍