അടുത്ത വര്‍ഷം നവംബര്‍ ഒന്നിനകം കേരളം അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബവുമില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതര്‍ക്ക് 3 സെൻ്റ് വീതം ഭൂമിയുടെ കൈവശാവകാശ രേഖ കൈമാറുന്നതിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ സംസ്ഥാനം ഭവന രഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 കുടുംബങ്ങള്‍ക്ക് 3 സെൻ്റ് വീതം ഭൂമി ലഭ്യമാകുന്നത്. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവെപ്പാണിത്.
2016 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ മുന്നേട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ പദ്ധതി എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നതാണ്. അതിൻ്റെ ഭാഗമായി പട്ടയ വിതരണം കാര്യക്ഷമമായി നിര്‍വ്വഹിച്ചു. ഇതോടൊപ്പം ലൈഫ് മിഷന്‍ ആരംഭിച്ചു. കഴിഞ്ഞ 8 വര്‍ഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് മൂന്നുലക്ഷത്തി അന്‍പത്തിയെട്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയവും നാലുലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം വീടുകളും നല്‍കാന്‍ കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഭൂമി വിതരണം.
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുള്ളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ ആളുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പട്ടിക തയ്യാറായാല്‍ അദാലത്ത് മാതൃകയില്‍ പട്ടയം മിഷന്‍ വഴി നടപടികള്‍ സ്വീകരിക്കും. വനഭൂമി, ആദിവാസി പട്ടയങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കിക്കൊണ്ട് വിവിധ വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കി. ശേഷിക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാറ്റാംപുറത്ത് നടന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷനായി. റവന്യു മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു, പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിന്‍സ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി.