സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിൻ്റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍ പഠിച്ചിരുന്ന പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
മുന്‍ വൈസ് ചാന്‍സലര്‍ എം ആര്‍ ശശിധരനാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം മറുപടി വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
സിദ്ധാര്‍ത്ഥന്‍ മരണപ്പെടുമ്പോള്‍ ഡീനായിരുന്ന എം കെ നാരായണന്‍, അസി വാര്‍ഡന്‍ ഡോ. ആര്‍ കാന്തനാഥന്‍ എന്നിവരുടെ നടപടികളും ഗവര്‍ണര്‍ സൂക്ഷ്മമായി പഠിച്ചു വരികയാണ്. ഇരുവര്‍ക്കും എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇരുവര്‍ക്കും വീഴ്ച പറ്റിയെന്ന് ഗവര്‍ണര്‍ കരുതുന്നു.
നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇരുവരും. ഗവര്‍ണര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇരുവര്‍ക്കും എതിരെ എന്ത് നടപടി എടുത്തു എന്ന് 45 ദിവസത്തിനകം അറിയിക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.