ഈശ്വര്‍ മാല്‍ പെയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലിനിറങ്ങി
കര്‍ണ്ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും ഊര്‍ജ്ജിതമാക്കി. ഗംഗാവലി പുഴയില്‍ മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിലിനിറങ്ങി.
നാല് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തുന്നത്. തിരച്ചിലിനായി നാവിക സേനയും ഷിരൂരിലെത്തി. നാവികസേനയുടെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ കൂടി പുഴയില്‍ തിരച്ചിലിനിറങ്ങി. എന്‍ഡിആര്‍എഫ്, എസ്ഡി ആര്‍ എഫ് സംഘങ്ങളും പരിശോധനയ്ക്കുണ്ട്.
ആദ്യഘട്ട പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ഡീസലിൻ്റെ അംശവും ലോഹ ഭാഗവും കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയ ലോഹഭാഗം അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ലോറി ഉടമ പറഞ്ഞു. അപകടത്തില്‍പ്പെട്ട മറ്റൊരു ടാങ്കര്‍ ലോറിയുടെതാകാമെന്നാണ് നിഗമനം.
ഗംഗാവലിപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തണമെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അനിശ്ചിതത്വത്തിലായി. സ്ഥലം എംഎല്‍എയുടെ നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈശ്വര്‍ മാല്‍പെ തിരച്ചിലിന് ഇറങ്ങിയത്. ജില്ലാ കലക്ടര്‍ സ്ഥലത്ത് എത്തിച്ചേരാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.