സി കൃഷ്ണകുമാറിനെ വരവേറ്റ് കോങ്ങാട്

0

വികസന മുരടിപ്പില്‍ മടുത്ത കോങ്ങാട് മണ്ഡലത്തിലൂടെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിൻ്റെ ഉപയാത്ര ഞായറാഴ്ച കടന്നുപോയത്. ജന്മിയുടെ തലവെട്ടി നക്സല്‍ബാരി പ്രസ്ഥാനത്തെ പേടിപ്പെടുത്തുന്ന സംഘടനയാക്കി മാറ്റിയ കോങ്ങാട്. അതിന്റെ പിന്‍പറ്റി കമ്യൂണിസ്റ്റ് ആധിപത്യം ഉറപ്പിച്ച മണ്ണ്.

സിപിഎമ്മിൻ്റെ കോട്ട എന്ന കരുതിയിരുന്ന ഈ മണ്ഡലം ഇന്ന് വികസനത്തിനായി ദാഹിക്കുകയാണ്. രാജ്യത്തിൻ്റെ മറ്റെല്ലാ ഭാഗങ്ങളും വികസന കുതിപ്പില്‍ മുന്നേറുമ്പോള്‍ വളര്‍ച്ചയില്ലാതെ സ്തംഭിച്ചു നില്‍ക്കുകയാണ് കോങ്ങാടിനെ പോലുള്ള പാലക്കാട് ജില്ലയിലെ മണ്ഡലങ്ങള്‍.

ഇതിന് മാറ്റം വരുത്തണം എന്ന വാശിയിലാണ് കോങ്ങാട്ടെ പ്രബുദ്ധരായ ജനങ്ങള്‍. സ്വപ്നങ്ങള്‍ക്ക് ഗതി നിര്‍ണയിക്കാന്‍ എന്‍ഡിഎ എംപി പാലക്കാടിനുണ്ടാകണമെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞു.

സി കൃഷ്ണകുമാറിൻ്റെ ഉപയാത്ര കടന്നുപോയ ഓരോ പ്രദേശത്തും കാണാനാവുന്നത് ഈ പ്രതീക്ഷയാണ്. പ്രതീക്ഷകളെ അനുഭവമാക്കി മാറ്റിയ നരേന്ദ്ര മോദിയോടുള്ള വിശ്വാസം. മോദിയോടുള്ള സ്നേഹം അവര്‍ സി കൃഷ്ണകുമാറില്‍ ചൊരിയുകയാണ്. മോദിയുടെ ഗ്യാരണ്ടി വികസിത പാലക്കാട് എന്ന് ജാഥാ മുദ്രാവാക്യം കോങ്ങാട് ഏറ്റെടുത്തു കഴിഞ്ഞു.

വഴിയരികില്‍ കൈക്കുഞ്ഞുങ്ങളുമായി കാത്തുനിന്ന് അമ്മമാര്‍ അടക്കമുള്ളവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഇപ്പോള്‍ കഴിയുന്നത്. അവര്‍ക്ക് ഉറപ്പാണ് മോദിക്കൊപ്പം നില്‍ക്കുന്ന ജനപ്രതിനിധി ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഉണ്ടാകും എന്ന്.

വടശ്ശേരിയില്‍ നിന്നാരംഭിച്ച ഉപയാത്ര മണ്ണൂരില്‍ സമാപിച്ചു. സമാപന പൊതുയോഗം ബിജെപി സംസ്ഥാന വക്താവ് ടി പി സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. വന്‍ സ്വീകരണമാണ് മണ്ണൂര്‍ സെന്ററില്‍ ജാഥക്കും ക്യാപ്റ്റന്‍ സി കൃഷ്ണകുമാറിനും ലഭിച്ചത്.

കോങ്ങാട് മണ്ഡലം ബിജെപി പ്രസിഡണ്ട് ഗംഗ ഭഗത് അധ്യക്ഷയായി. ജാഥാ ക്യാപ്റ്റന്‍ സി കൃഷ്ണകുമാര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ്, ബിഡിജെഎസ് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത്, വേണുഗോപാല്‍, രവി അടിയത്ത്, ബിന്ദു, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നേരത്തെ വടശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് സി കൃഷ്ണകുമാറിന് പതാക കൈമാറി. പ്രശാന്ത് ഹാരമണിയിച്ചു. വാദ്യഘോഷങ്ങളോടെ മുന്നേറിയ ഉപയാത്രയെ വഴിയരികില്‍ പുഷ്പവൃഷ്ടി നടത്തിയാണ് പലയിടത്തും സ്വീകരിച്ചത്. ക്യാപ്റ്റനെ ഹാരമണിയിക്കാന്‍ വന്‍ തിരക്കായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ മുന്നോടിയായാണ് മണ്ഡലം ഉപയാത്ര നടത്തുന്നത്.