കെപിസിസി സമരാഗ്നി യാത്ര നാളെ മുതല്‍

0

മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധത തുറന്നു കാട്ടാന്‍ കെ.പി.സി.സി ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്നാണ് ജാഥ നയിക്കുക.

യാത്ര വെള്ളിയാഴ്ച കാസര്‍കോട് നിന്ന് ആരംഭിച്ച് ഈ മാസം 29 ന് തിരുവനന്തപുരത്ത് സമാപിക്കും. കാസര്‍കോട് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും ധാര്‍ഷ്ട്യവും പാരമ്യതയില്‍ എത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിൻ്റെ വര്‍ഗീയതയും വിദ്വേഷ പ്രചരണങ്ങളും യാത്രയില്‍ വിഷയങ്ങളാകും.

നരേന്ദ്ര മോദിയും പിണറായി വിജയനും കൊടിയുടെ നിറത്തില്‍ മാത്രമെ വ്യത്യസ്തരാകുന്നുള്ളൂ. ജനവിരുദ്ധതയും ഏകാധിപത്യവുമാണ് ഇരുവരുടെയും മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജനവിരുദ്ധ സര്‍ക്കാരുകളെയും ഏകാധിപതികളെയും കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍… ജനാധിപത്യം നിലനിര്‍ത്താന്‍… നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്നും സതീശന്‍ പറഞ്ഞു.