രാമന്‍ അയോധ്യയിലെത്തി, ക്ഷേത്ര നിര്‍മാണം നാഴികക്കല്ല്: നരേന്ദ്ര മോദി

0

ഭഗവാന്‍ ശ്രീരാമന്‍ ടെൻ്റില്‍ നിന്ന് ദിവ്യ മന്ദിരത്തില്‍ എത്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലേക്ക് ശ്രീരാമന്‍ എത്തി. രാമക്ഷേത്ര നിര്‍മാണം നാഴികക്കല്ലാണ്. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

രാമ വിഗ്രഹം ദിവ്യ മന്ദിരത്തില്‍ എത്താന്‍ വൈകി. ഇതിന് ഭഗവാനോട് ക്ഷമ ചോദിക്കുന്നു. ഈ ദിനം വെറും ഒരു തിയതി മാത്രമല്ല, പുതിയ കാലചക്രത്തിൻ്റെ തുടക്കമാണ്. ഭരതത്തിൻ്റെ നീതി വ്യവസ്ഥ രാമന് നീതി നല്‍കി.

ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓര്‍ത്തുവെക്കും. അടിമത്തത്തിൻ്റെ മാനസികാവസ്ഥ രാജ്യം കൈവെടിഞ്ഞു. ഭാരതം സ്വാഭിമാനം വീണ്ടെടുത്തു. രാമ നിര്‍ദേശം അനുസരിച്ച് വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. കേരളത്തിലെ തൃപ്രയാര്‍ അടക്കമുള്ള മഹാ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. സാഗരം മുതല്‍ സരയു വരെ സന്ദര്‍ശിക്കാന്‍ ഭഗവാന്‍ അവസരം തന്നെന്നും മോദി പറഞ്ഞു.

കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിൻ്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിത്താണ് പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ശ്രീമാര ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. 12.29.08 മുതല്‍ 12.30.32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ആയിരുന്നു ചടങ്ങ്. 50 സംഗീതോപകരണങ്ങളുടെ മംഗളധ്വനിയും ഉണ്ടായി.