ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്‌പെൻ്റ് ചെയ്ത് മാലിദ്വീപ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മന്ത്രിമാര്‍ മോദിയെ അപമാനിച്ചത്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ തുടര്‍ന്നാണ് മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മല്‍ശന്‍, ഹസന്‍ സിഹാന്‍ എന്നിവര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ മാലിദ്വീപിലടക്കം വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ തന്നെ നീക്കിയിരുന്നു. പിന്നാലെ മാലിദ്വീപിനെ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇതോടെ പരാമര്‍ശങ്ങള്‍ അവരുടെ വ്യക്തിപര അഭിപ്രായം മാത്രമാണെന്നും രാജ്യത്തിൻ്റെ അഭിപ്രായം അല്ലെന്നും മാലി ഭരണാധികാരികള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിമാരെ സസ്‌പെൻ്റ് ചെയ്തത്.
മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ തങ്ങളുടെ വിനോദ സഞ്ചാര വരുമാനത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് മാലി ദ്വീപ് അധികാരികള്‍ക്ക് അറിയാം. ഇപ്പോള്‍ തന്നെ 8000 ഹോട്ടല്‍ ബുക്കിങ്ങുകളും 2500 വിമാന ടിക്കറ്റുകളും ഇന്ത്യക്കാര്‍ റദ്ദാക്കി. മാലിദ്വീപിനെ ഒഴിവാക്കി ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യൂ തുടങ്ങിയ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും മാലിദ്വീപിനെ ഒഴിവാക്കുന്നതായുള്ള സൂചനകള്‍ കൂടി വന്നതോടെയാണ് മാലിദ്വീപ് അടിയന്തരമായി നടപടി എടുത്തത്.