മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്‍വേക്ക് അലഹബാദ് ഹൈക്കോടതി അനുമതി. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് തൊട്ടുള്ള പള്ളിയിലാണ് സര്‍വേ നടത്തുക. കോടതി നിരീക്ഷണത്തില്‍ ഉള്ള കമ്മീഷനെ പള്ളിയിലെ പരിശോധനക്ക് നിയോഗിക്കണം എന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പരിശോധനക്കായി അഭിഭാഷക കമ്മീഷനെ കോടതി ഉടന്‍ നിശ്ചയിക്കും. ഈ മാസം 18 ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിലെ ദേവന് വേണ്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. മറ്റ് ഏഴ് പേരും കക്ഷികളാണ്. ഇവര്‍ക്കായി അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍, പ്രഭാഷ് പാണ്ഡെ, ദേവകി നന്ദന്‍ എന്നിവരാണ് ഹാജരായത്.
ഭഗവാന്‍ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലം പള്ളിക്കടിയിലാണെന്നും ഇതിനുള്ള നിരവധി തെളിവുകള്‍ കണ്ടെത്തിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിലവിലെ പള്ളി നേരത്തെ ക്ഷേത്രമാണെന്നും അവിടെ ഹൈന്ദവ മൂര്‍ത്തി സങ്കല്‍പ്പങ്ങള്‍ ഉണ്ടെന്നും കോടതിയെ അറിയിച്ചു.