ഭീകരര്‍ക്ക് പേടിസ്വപ്‌നമായി അജ്ഞാതന്‍, ഒരാള്‍ കൂടി കൊല്ലപ്പെട്ടു

0

പാക്കിസഥാനില്‍ ഒരു ഭീകരന്‍ കൂടി അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു. ലഷ്‌ക്കര്‍ ഇ തൊയ്ബ കമ്മാന്റര്‍ അഡ്‌നാന്‍ അഹമ്മദ് എന്ന് അബു ഹന്‍സാല ആണ് കൊല്ലപ്പെട്ടത്.

പാക്കിസ്താന്‍ അധീന കശ്മീരിലും കശ്മീരിലും അടക്കം നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് അബു ഹന്‍സാല. കശ്മീരില്‍ ഈ വര്‍ഷം സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ഇയാളാണ്. ഈ ആക്രമണത്തില്‍ 8 സൈനികര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉദ്ദംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച് കൊലപ്പെടുത്തിയതിലും ബുദ്ധികേന്ദ്രം ഇയാളാണ്.

കറാച്ചിയില്‍ മൂന്ന് ദിവസം മുമ്പാണ് ഇയാളെ അജ്ഞാതന്‍ വെടിവെച്ചു കൊന്നത്. തലയിലും നെഞ്ചിലും വെടിയേറ്റാണ് മരണം. പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ ശക്തമായ സുരക്ഷാ വലയം ഭേദിച്ചാണ് അജ്ഞാത ആക്രമണം എന്നത് ഭീകരരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ ഹന്‍സാലയെ അബ്ബാസി ഷഹീദ് ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുന്നവര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് തുടരുകയാണ്. പാക്കിസ്താന് പുറമെ കനഡ അടക്കമുള്ള രാജ്യങ്ങളിലും ഭീകരർ കൊല്ലപ്പെടുന്നുണ്ട്.