നേപ്പാളിന് എല്ലാ സഹായവും നല്‍കും: പ്രധാനമന്ത്രി

0

ഭൂചലനത്തില്‍ വലിയ രീതിയിലുളള നാശനഷ്ടം സംഭവിച്ച നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയല്‍രാജ്യത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തത്.

2015 ന് ശേഷമുള്ള ശക്തമായ ഭൂചലനമാണ് ഇന്നലെ രാത്രി നേപ്പാളില്‍ ഉണ്ടായത്. ഇതുവരെ 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് പരിക്കുണ്ട്. രാത്രി 11.30നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതി വിതരണവും വാര്‍ത്താ വിനിമയ സംവിധാനവും താറുമാറായി. മൊബൈല്‍ സേവനങ്ങള്‍ക്കും കേടുപാടു പറ്റി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ സൈനിക ഹെലികോപ്ടറുകള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി അല്‍പ്പ സമയത്തിനകം അപകട മേഖലകള്‍ സന്ദര്‍ശിക്കും. നേപ്പാളിന് സമീപമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ചെറിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.