കേരളം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്.
കേരള ട്രാന്‍സ്‌പോര്‍ട് ഡവലപ്‌മെൻ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷൻ്റെ (കെടിഡിഎഫ്‌സി) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാനത്തിൻ്റെ സ്ഥിതി സര്‍ക്കാാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്.
സര്‍ക്കാരിനെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി അറിയിച്ചു. ഇത് കേരളത്തെ അപമാനിക്കുന്നതാണെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണോ എന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും നിരീക്ഷണം വന്നു. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനും നിര്‍ദേശമുണ്ട്. ഹര്‍ജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
പണം തിരികെ നല്‍കുന്നില്ലെന്ന് ആരോപിച്ച് കെടിഡിഎഫ്‌സിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സ് ആണ് ഹര്‍ജി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്‌സി അടച്ചു പൂട്ടലിൻ്റെ വക്കിലാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള ശേഷിയില്ല. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങുകയാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവകരമായി ഇടപെടുന്നില്ല.
സംസ്ഥാന സര്‍ക്കാരിനെ വിശ്വസിച്ചാണ് ജനങ്ങള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചു നല്‍കാനാവുന്നില്ല. കെഎസ്ആര്‍ടിസി നല്‍കേണ്ട തിരിച്ചടവും മുടങ്ങി. 580 കോടിയോളം രൂപയാണ് ഇവിടെ നിക്ഷേപമായിട്ടുള്ളത്.