ന്യൂസ് ക്ലിക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചു

0

ചൈനീസ് ഫണ്ട് വാങ്ങി രാജ്യ വിരുദ്ധ പ്രചാരണം നടത്തി എന്ന കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടല്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതി ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.

ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായ ജമ്മുകശ്മീര്‍, അരുണാചല്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന പ്രചാരണത്തിന് ന്യൂസ് ക്ലിക്ക് ശ്രമിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് തെളിവായി ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പ്രബിര്‍ പുര്‍കായസ്തയും അമേരിക്കയിലെ കോടീശ്വരന്‍ നെവിലെ റോയ് സിംഘവും തമ്മിലെ ഇമെയില്‍ സന്ദേശങ്ങള്‍ ഹാജരാക്കി. ചൈനീസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് റോയ് സിംഘം ന്യൂസ് ക്ലിക്കില്‍ നിക്ഷേപം നടത്തിയതെന്നും ആരോപിക്കുന്നു.

ചൈനയുടെ എക്കാലത്തേയും ആവശ്യമാണ് അരുണാചല്‍ പ്രദേശ് അവര്‍ക്ക് വേണമെന്നത്. അതുപോലെ കശ്മീര്‍ ഇന്ത്യയുടേതല്ലെന്ന വാദം പാക്കിസ്താനും ഉയര്‍ത്തുന്നു. ഇത്തരം വാദങ്ങള്‍ ഇന്ത്യ എന്നും ശക്തമായി എതിര്‍ക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ സിപിഎം ആഭിമുഖ്യമുള്ള ഒരു വാര്‍ത്താ പോര്‍ട്ടല്‍ ചൈനക്ക് ഗുണകരമായി പ്രവര്‍ത്തിക്കുക എന്നത് രാജ്യവിരുദ്ധമാണെന്നും പൊലീസ് പറയുന്നു.

കര്‍ഷക സമരത്തിനിടെ വിദേശ ഫണ്ട് സ്വീകരിച്ച് അക്രമസമരത്തിന് സഹായം ചെയ്യുകയായിരുന്നു ന്യൂസ് ക്ലിക്ക്. പ്രബിര്‍ പൂര്‍കായസ്തയുടേയും എച്ച് ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തിയേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നു. അതുപോലെ രാജ്യം കോവിഡ് പ്രതിരോധത്തില്‍ മുഴുകിയപ്പോള്‍ അതിനെതിരെ തെറ്റായ പ്രചാരണങ്ങളും ന്യൂസ് ക്ലിക്ക് നടത്തി. പീപ്പിള്‍സ് അലൈന്‍ഡ് ഫോര്‍ ഡെമോക്രസ് ആന്‍ഡ് സെക്യുലറിസം എന്ന സംഘടനയുമായി ചേര്‍ന്ന 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന മറ്റൊരു ഗുരുതര ആരോപണവും ന്യൂസ് ക്ലിക്കിനെതിരെ പൊലീസ് ഉന്നയിക്കുന്നു.