പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്തത് കള്ളക്കേസാണെന്ന ഞങ്ങളുടെ വാദം തെളിഞ്ഞില്ലേ എന്ന് യുഡിഎഫ്. നിയമസഭ സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡുകാരുടെ എല്ല് ഒടിച്ചെന്ന് കാണിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് ഒഴിവാക്കേണ്ടി വന്നത് കള്ളക്കേസായതു കൊണ്ടാണെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍.
മെഡിക്കല്‍ റിപ്പോര്‍ട്ട് വരും മുന്‍പേ വാച്ച് ആന്‍ഡ് വാഡിന്റെ എല്ല് പൊട്ടിയെന്ന് എഫ്‌ഐആറില്‍ ചേര്‍ത്താണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസ് എടുത്തത്. ഇന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നപ്പോഴാണ് എല്ല് പൊട്ടിയിട്ടില്ലെന്ന കാര്യം വ്യക്തമായത്. ഇതോടെ പൊലീസ് നെട്ടോട്ടമായി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്ന് ഈ കേസ് ഒഴിവാക്കി.
രാഷ്ട്രീയ മേലാളന്മാരുടെ ഇംഗിതത്തിന് അനുസരിച്ചാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ഇതോടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കേസ് നിലനില്‍ക്കും.