HomeKeralaസഭയുടെ ചരിത്രം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

സഭയുടെ ചരിത്രം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. സ്പീക്കർക്കെതിരെ നിശിത വിമർശനങ്ങളാണ് കത്തിൽ ഉള്ളത്. കത്തിലെ പ്രസക്ത ഭാഗങ്ങൾ.

കേരള പിറവിക്ക് ശേഷമുള്ള അടിയന്തര പ്രമേയങ്ങളുടേയും നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത് ചരിത്രത്തില്‍ ഇത് ആദ്യമാണെന്ന് പറയുന്നു.

234 ദിവസം നിയമസഭ സമ്മേളിച്ച 13 മത് കേരള നിയമസഭയില്‍ (ഉമ്മന്‍ ചാണ്ടി മന്ത്രിസഭ) 191 അടിയന്തര പ്രമേയങ്ങളില്‍ അംഗങ്ങളെ കേള്‍ക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രം. അത് പോലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ (14-ാം കേരള നിയമസഭ) 2016 – 2021 കാലഘട്ടത്തിലെ 174 അടിയന്തര പ്രമേയ നോട്ടീസില്‍ അംഗത്തിന് സംസാരിക്കാന്‍ അവസരം നല്‍കാതെ തള്ളിയത് വെറും എട്ടണ്ണം.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഇത് വരെയുള്ള കാലയളവില്‍ (15 മത് കേരള നിയമസഭ) 8 സമ്മേളനങ്ങളിലായി, ഇത് വരെ കൂടിയ 110 ദിവസങ്ങളിലായി 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങള്‍ക്ക് ഒരു വാക്ക് പോലും സംസാരിക്കാന്‍ പോലും അവസരമില്ലാതെ തള്ളിയത്. ആ പതിനൊന്ന് എണ്ണത്തില്‍ ഇപ്പോള്‍ നടക്കുന്ന 8 മത് സമ്മേളന കാലയളവില്‍ മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങള്‍. ഇത് സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

ഇപ്പറയുന്ന ആറ് അടിയന്തര പ്രമേയങ്ങളും തള്ളിയതാകട്ടെ രാഷ്ടീയ കാരണങ്ങളാലാണ്. ഒരു മാനദണ്ഡവും അതിന് പാലിക്കപ്പെട്ടില്ലെന്നത് സഭക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. സ്പീക്കര്‍ സര്‍ക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011 – 2016 ലെ യുഡിഎഫ് കാലഘട്ടത്തിലെ സ്പീക്കറന്മാര്‍ അടിയന്തര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം.

എക്‌സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളില്‍ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളില്‍ ഒന്നാണെന്ന കാര്യം സ്പീക്കര്‍ വിസ്മരിക്കരുത്. കേരള പിറവിക്ക് ശേഷം 1200 അടിയന്തര പ്രമേയങ്ങളില്‍ 32 എണ്ണമാണ് സഭ ചര്‍ച്ചെക്കെടുത്തത്. അംഗങ്ങള്‍ക്ക് സംസാരിക്കാര്‍ അവസരം നല്‍കാതെ നിഷേധിച്ചത് നാമ മാത്രമാണെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും കൂടുതല്‍ അടിയന്തിര പ്രമേയങ്ങള്‍ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ പോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോര്‍ഡ് ഇനി ഈസ്പീക്കര്‍ക്ക് ( ഷംസീറിനു ) മാത്രം സ്വന്തമെന്നും രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി

Most Popular

Recent Comments