സിപിഎമ്മും എല്‍ഡിഎഫും നടത്തിയ രാഷ്ട്രീയ ഗൂഡാലോചന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ്. സോളാര്‍ കേസില്‍ വിവാദ സ്ത്രീ നല്‍കിയ പരാതിയിലാണ് സിബിഐ ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ നല്‍കി. കേസില്‍ പ്രതികളായി എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ എല്ലാവരും ഇതോടെ കുറ്റവിമുക്തരായിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിനേയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയേയും രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ എല്‍ഡിഎഫും പ്രത്യേകിച്ച് സിപിഎമ്മും നടത്തിയ ഗൂഡാലോചനയായിരുന്നു കേസെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഈ വ്യാജകേസിന്റെ പേരിലായിരുന്നു സെക്രട്ടറിയറ്റ് ഉപരോധവും നഗരം മുഴുവന്‍ വൃത്തികേടാക്കുകയും ചെയ്തത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തു വൃത്തികേട് ചെയ്യാനും മടിയില്ലാത്തവരാണ് സിപിഎമ്മെന്ന് ബിജെപിയും കോണ്‍ഗ്രസും അന്നേ പറഞ്ഞിരുന്നു. ഇപ്പോഴത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ നല്‍കിയത്.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ വെച്ച് പരാതിക്കാരിയായ വിവാദ വനിതയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ അന്ന് മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സിബിഐ കണ്ടെത്തി.
എ പി അബ്ദുള്ളക്കുട്ടി തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍ ഈ ആരോപണത്തിലും തെളിവ് കണ്ടെത്താനായില്ല. ഇതോടെ പരാതികളെല്ലാം എല്‍ഡിഎഫിനായി വിവാദ നല്‍കിയതാണെന്ന് ബോധ്യമായി.
ഹൈബി ഈഡന്‍ എംപി, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള സമാന പരാതികളും നേരത്തെ സിബിഐ അന്വേഷിച്ച് തള്ളിയിരുന്നു.