മേളയ്ക്ക് ഇന്ന് കൊടിയിറക്കം

0

എട്ടു രാപകലുകൾ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകൾക്ക് ഇന്ന് കൊടിയിറക്കം. സമാപന ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും .മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും.

സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ അവാര്‍ഡുകൾ സമ്മാനിക്കും. മികച്ച സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ തിയേറ്ററുകള്‍ക്കുള്ള അവാര്‍ഡുകളും മേള മികച്ച രീതിയില്‍ റിപ്പോര്‍ട്ടു ചെയ്ത മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകളും ചലച്ചിത്രനിരൂപണ മല്‍സരത്തിലെ വിജയിക്കുള്ള ക്യാഷ് അവാര്‍ഡും  സമ്മാനിക്കും.

ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്യും. ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്‌നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്‌സണ്‍ കാതറിന ഡോക്‌ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്‌സണ്‍, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആര്‍. മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍. മനു ചക്രവര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷമാണ് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.