കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വെളിപ്പെടുത്തലുകളെ ശരിവെച്ച് മന്ത്രി എ കെ ബാലന്‍. ബ്രണ്ണന്‍ കോളേജില്‍ നടന്ന കാര്യങ്ങളെ കുറിച്ച് പിണറായി പറഞ്ഞതെല്ലാം ശരിയാണ്. സുധാകരന്‍ ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അത് അദ്ദേഹത്തെ അറിയുന്ന എല്ലാ കോണ്‍ഗ്രസുകാരും പറയും.
കോണ്‍ഗ്രസിനേയും കെഎസ്‌യുവിനെയും വളര്‍ത്തിയത് താനാണെന്ന് കാണിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ കെഎസ്യുവിനെയും കോണ്‍ഗ്രസിനേയും തളര്‍ത്തിയത് സുധാകരനാണ്. അത് മുല്ലപ്പള്ളി മുമ്പ് ദില്ലിയില്‍ പറഞ്ഞതാണ്.
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. നാളെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷൻ്റെ പരാമര്‍ശത്തോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരന്‍ പറയുന്നത് സ്വപ്‌നത്തിലാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണന്‍ കോളേജില്‍ എന്താണ് നടന്നതെന്ന് അറിയാവുന്ന നിരവധി പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.